‘ലെഗ്ഗിന്‍സ് ഇട്ട് വരുന്ന പെണ്‍കുട്ടിയുടെ മുഖത്ത് മുളകുവെള്ളം ഒഴിക്കണം’; പാസ്റ്റര്‍ അനീഷിനെതിരെ കേസെടുക്കണമെന്ന് ജസ്ല

കൊച്ചി: അനീഷ് കാവാലം എന്ന പാസ്റ്റര്‍ക്കെതിരെ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എന്ത് വൃത്തികേടും വിളിച്ച് പറയാനുള്ള ലൈസന്‍സ്, അനീഷിനെ പോലുള്ളവര്‍ക്ക് കൊടുക്കുന്നത് ആരാണെന്നും ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നും ജസ്ല പറയുന്നു. പള്ളിയില്‍ വെച്ച് പാസ്റ്റര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ജസ്ല പാസ്റ്റര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പെണ്‍കുട്ടികളുടെ കാലില്‍ (ധരിച്ചിരിക്കുന്ന ലെഗിന്‌സിനെ ഉദ്ദേശിച്ച്) ബ്ലേഡ് വെച്ച് കീറണം. അവരുടെ മുഖത്തു മുളകുവെള്ളം ഒഴിക്കണം. അവരു ചാക്കുകെട്ടുപോലെയാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് അനീഷ് പ്രസംഗത്തില്‍ നടത്തുന്നത്. ഉസ്താദുമാരെ മാത്രമല്ല, ഇവനെപ്പോലുള്ള വൃത്തികെട്ട പാസ്റ്റര്‍മാരും സ്വാമിമാരും ഒക്കെ കണക്കാണെന്നും അനീഷിനെതിരെ കേസ് എടുക്കാന്‍ വകുപ്പുണ്ടെന്നും ജസ്ല പറയുന്നു.

അതേസമയം, മതപരമായ കാര്യങ്ങളാണ് പാസ്റ്റര്‍ പറഞ്ഞതെന്നും, പള്ളിയില്‍ പാട്ട് പാടാന്‍ വരുമ്പോള്‍ എന്ത് വസ്ത്രം ധരിക്കണം, ധരിക്കരുത് എന്ന് അദ്ദേഹത്തിന് പറയാമല്ലോ എന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകള്‍ പാസ്റ്ററുടെ അഭിപ്രായത്തെ ന്യായീകരിക്കുന്നുമുണ്ട്.

‘പഴയ ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കാനാണ് ഇവരൊക്കെ ശ്രമിക്കുന്നത്. വാ തുറന്നാല്‍ വൃത്തികേടും അസംബന്ധവും പറയുന്ന ഇഷ്ടം പോലെ ആളുകളുണ്ട്. പെണ്‍കുട്ടികളെ വളരെ വികൃതമായ പലതിനോടും ഉപമിച്ചാണ് അയാള്‍ പറയുന്നത്. ഒരു പെണ്‍കുട്ടി ലെഗ്ഗിന്‍സ് ഇട്ട് വന്നാല്‍, അവള്‍ക്ക് മേല്‍ മുളക് വെള്ളം ഒഴിക്കണമെന്ന് പച്ചയ്ക്ക് പറയുന്ന ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഇവിടെ ആരുമില്ലേ?. പൗരോഹിത്യമാണ് എന്ന് പറഞ്ഞ് മിണ്ടാതിരിക്കരുത്’, ജസ്ല പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News