മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ്

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍. സാമ്പത്തിക തട്ടിപ്പില്‍ സൗബിന്‍, പിതാവ് ബാബു ഷാഹിര്‍, ഇവരുടെ ബിസിനസ് പങ്കാളി എന്നിവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന് മരട് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും അവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസ് രേഖാമൂലം കോടതിയെ അറിയിച്ചു. 26-ാം തീയതി പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കും. 27-ന് സൗബിനടക്കമുള്ളവരോട് ചോദ്യംചെയ്യലിനായി മരട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

ഏതാണ്ട് 250 കോടിയോളം രൂപ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി നേടിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍ സിനിമയുടെ ചെലവ് 20 കോടിയാണ്. ആ നിര്‍മാണ ചിലവിലേക്ക് എട്ട് കോടിയോളം രൂപ നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യവസായി ആണ്. ലാഭമുണ്ടായാല്‍ ലാഭവിഹിതത്തിന്റെ 40% സിറാജിന് നല്‍കണമെന്ന കരാറിലാണ് പണം നല്‍കിയത്. അതായത് ഇപ്പോഴത്തെ അവസ്ഥയില്‍ ലാഭവിഹിതത്തില്‍നിന്ന് 40 കോടി രൂപ സിറാജിന് സൗബിന്‍ നല്‍കേണ്ടതുണ്ട്. പക്ഷേ, അത് നല്‍കാന്‍ തയ്യാറാകുന്നില്ല. ഇതിന് പിന്നാലെയാണ് പോലീസിപ്പോള്‍ രേഖാമൂലം ഇവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ആവശ്യം കോടതി തള്ളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News