കണ്ണൂരില്‍ സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരില്‍ സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി പരാതി. കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ സുബേദാര്‍ വി ഷാജിയുടെ ഭാര്യ മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നല്‍കി. മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കരസേനാംഗമായിരുന്ന സുബേദാര്‍ വി ഷാജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെഡിക്കല്‍ ലീവില്‍ നാട്ടിലെത്തി ചികിത്സയില്‍ കഴിയുകയായിരുന്നു. അസുഖം മൂര്‍ച്ഛിച്ച് കണ്ണൂരിലുള്ള മിലിറ്ററി ഹോസ്പിറ്റലില്‍ എത്തിക്കുന്നതിനിടെയായിരുന്നു മരണം. വിവരം സൈന്യത്തില്‍ നിന്നും, ഷാജിയുടെ ബന്ധുക്കള്‍ മുഖേനെയും മയ്യില്‍ പോലീസില്‍ അറിയിച്ചെങ്കിലും ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് വൈകിപ്പിച്ചതായാണ് പരാതി. അനുബന്ധ ആദരവുകള്‍ നല്‍കാന്‍ പോലും തയ്യാറാകാതിരുന്ന പോലീസ് അംഗങ്ങള്‍ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് വഴിയില്‍ തടഞ്ഞതായും സഹോദരന്‍ പറയുന്നുണ്ട്.

സേവനകാലയളവില്‍ മരിച്ചസൈനികന്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കുമ്പോള്‍ പൊലീസ് വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ അനുഗമിക്കാറുണ്ടെങ്കിലും അതുണ്ടായില്ല. നാട്ടിലും വീട്ടിലും നടന്ന അന്തിമോപചാര ചടങ്ങില്‍ മയ്യില്‍ സ്റ്റേഷനിലെ ഒരു പ്രതിനിധി പോലും പങ്കെടുത്തില്ല. സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകപരമായനടപടിയാവശ്യപ്പെട്ട്മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട് ഷാജിയുടെ ഭാര്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News