മഹാരാഷ്ട്രയില്‍ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയമായ കോവിഡ് ബാധിതന്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയമായ കോവിഡ് 19 ബാധിതന്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ഇയാള്‍. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 55കാരന്‍ മരിച്ചത്.മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത് ആശങ്ക സൃഷ്ടിക്കുന്നു. വ്യാഴാഴ്ച 583 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ 459 ആയി. ധാരാവിയില്‍ 25 പേര്‍ക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു.

ഇതോടെ ധാരാവിയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 369 ആയി. 24 മണിക്കൂറിനിടയില്‍ 27 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടമായത്. പ്ലാസ്മ ചികിത്സ ഉള്‍പ്പെടെ നിലവില്‍ കോവിഡ് 19 നായി അംഗീകൃത ചികിത്സകള്‍ ഒന്നുമില്ലെന്ന് ഐ സി എം ആര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷിച്ചു കൊണ്ടിരിക്കുന്ന നിരവധി ചികിത്സകളില്‍ ഒന്നാണിത്. എങ്കിലും കോവിഡ് ചികിത്സയായി ഇതു കണക്കാക്കുന്നതിന് നിലവില്‍ തെളിവുകള്‍ ലഭ്യമല്ല.

പ്ലാസ്മ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ഐ സി എം ആര്‍ ദേശീയ തലത്തില്‍ പഠനവും ആരംഭിച്ചു. എങ്കിലും ഈ പഠനം പൂര്‍ത്തിയാകും വരെയും ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകുകയും വരെയും ഗവേഷണ, പരീക്ഷണ ആവശ്യങ്ങള്‍ക്കല്ലാതെ ഇത് ഉപയോഗിക്കാന്‍ പാടില്ല.പ്ലാസ്മ ചികിത്സ നടത്തുന്നത് ജീവന്‍ വരെ അപകടപ്പെടുത്താമെന്ന വസ്തുത കണക്കിലെടുത്താണ് ഇത്. പഠന ആവശ്യങ്ങള്‍ക്കല്ലാതെ പ്ലാസ്മ ചികിത്സയുടെ ഉപയോഗത്തിന് ഐ സി എം ആര്‍ ഇതിനകം വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News