കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് കൈമാറും. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
മൊത്തം 405 വീടുകളാണ് സർക്കാർ ടൗൺഷിപ്പിലൂടെ നിർമ്മിച്ചു നൽകുന്നത്. ബാക്കി വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കകയാണ്. ഉദ്ഘാടന പ്രസംഗത്തിൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളും പുനരധിവാസത്തിന്റെ പ്രാധാന്യവും മുഖ്യമന്ത്രി പങ്കുവച്ചു.
‘ആ രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നതാണ്. എന്നാൽ മനുഷ്യനെ നടുക്കുന്ന ദുരന്തത്തിനാണ് അവർ ഇരയായത്. ഒരുമിച്ച് ജീവിച്ചവർക്ക് ഇനിയും ഒരുമിച്ച് തന്നെ കഴിയണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിനൊപ്പം നിൽക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് ഈ ടൗൺഷിപ്പ് എന്ന ആശയത്തിന് രൂപം നൽകിയത്. സ്വന്തമായി മാറി താമസിക്കാൻ ആഗ്രഹിച്ചവർക്ക് അതിനുള്ള സഹായവും സർക്കാർ നൽകി. പദ്ധതി പൂർത്തിയാക്കുന്ന കാര്യത്തിൽ സർക്കാരിന് യാതൊരു സംശയവുമുണ്ടായിരുന്നില്ല. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ഈ ഉദ്യമത്തോട് സഹകരിക്കാൻ തയ്യാറായി മുന്നോട്ടുവന്നു എന്നത് വലിയ കാര്യമാണ്’. മുഖ്യമന്ത്രി പറഞ്ഞു. നൽകിയ വാഗ്ദാനം പാലിക്കപ്പെടുമെന്നും ഏതെങ്കിലും ഘട്ടത്തിൽ ആരെങ്കിലും പിന്മാറിയാലും വീടുകളുടെ നിർമ്മാണം തടസപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
64.47 ഹെക്ടറിലായി ആകെ 410 വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 405 വീടുകൾ ടൗൺഷിപ്പിന്റെ ഭാഗമാണ്. 304 വീടുകളുടെ വാർപ്പ് ഇതിനോടകം പൂർത്തിയായി. ഏപ്രിലോടെ എല്ലാ വീടുകളും കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായുള്ള കരാറിലൂടെ 299 കോടി രൂപ ചിലവിലാണ് നിർമ്മാണം. വെറുമൊരു പാർപ്പിട സമുച്ചയം എന്നതിലുപരി എല്ലാ സൗകര്യങ്ങളുമുള്ള ഒരു ചെറിയ നഗരമായാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
ആരോഗ്യകേന്ദ്രം, അങ്കണവാടി, ലൈബ്രറി. കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, മാർക്കറ്റ്. കളിസ്ഥലം, ഓപ്പൺ തിയേറ്റർ, വൈദ്യുതി സബ്‌സ്റ്റേഷൻ. ദുരന്തത്തിന്റെ ഓർമ്മയ്ക്കായി ഒരു ഉരുൾ സ്മാരകവും ഇവിടെ നിർമ്മിക്കുന്നുണ്ട്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തു.
ഏഴ് സെന്റ് ഭൂമിയിൽ ഒരുങ്ങുന്ന വീടുകൾ 1000 ചതുരശ്ര അടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറികൾ, രണ്ട് ശുചിമുറി, വിശാലമായ ലിവിംഗ്‌ഡൈനിംഗ് റൂമുകൾ, സിറ്റൗട്ട്, പഠനമുറി, അടുക്കള, വർക്ക് ഏരിയ എന്നിവയുൾപ്പെടെ ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. നിർമ്മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പൊതുമരാമത്ത് പണികൾക്ക് അഞ്ച് വർഷവും, ഇലക്ട്രിക്കൽ ജോലികൾക്ക് മൂന്ന് വർഷവും വാറന്റി സർക്കാർ നൽകുന്നുണ്ട്.
English Summary: On Sunday, March 1, 2026, Kerala Chief Minister Pinarayi Vijayan inaugurated the first phase of the Wayanad Model Township in Kalpetta, built for the survivors of the devastating Mundakkai-Chooralmala landslides. The CM handed over the keys and title deeds of 178 newly constructed houses to the affected families. He assured that all remaining survivors would receive their homes before the next monsoon. Each house, spanning 1,000 square feet on a seven-cent plot, is designed with disaster-resilient features. The township, developed at a cost of ₹299 crore, includes modern infrastructure like internal roads, a health center, and community facilities, symbolizing a “new saga of survival.”


