പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി, മുന്‍ ഡി.സി.സി പ്രസിഡന്റ് പി മോഹന്‍ രാജ് രാജിവെച്ചു

പത്തനംതിട്ട:അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് മുന്‍ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പി മോഹന്‍ രാജ്. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും പി. മോഹന്‍ രാജ് ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വന്നതിന് പിന്നാലെയാണ് മോഹൻ രാജിന്റെ രാജി പ്രഖ്യാപനം. ആറന്മുള നിയോജക മണ്ഡലത്തിൽ കഴിഞ്ഞതവണ പരാജയപ്പെട്ട ശിവദാസൻ നായർ തന്നെയാണ് ഇത്തവണയും യു .ഡി.എഫ് സ്ഥാനാർഥി. ശിവദാസൻ നായരെ പരാജയപ്പെടുത്തിയ സി.പി.എമ്മിലെ വീണ ജോർജ് തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി.

കഴിഞ്ഞ കോന്നി ഉപതിരഞ്ഞെടുപ്പില്‍ എം.പി. അടൂര്‍ പ്രകാശും, പ്രമാടം പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോബിന്‍ പീറ്ററും കാലുവാരി തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നും, കോന്നിയില്‍ തന്നെ പരാജയപ്പെടുത്താൻ കാരണമായ ആള്‍ക്ക് തന്നെ സീറ്റ് നല്‍കിയത് അപമാനിക്കല്‍ ആണെന്നും മോഹന്‍ രാജ് പറഞ്ഞു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ സി.പി.എമ്മിലെ ജെനീഷ് കുമാറാണ് വിജയിച്ചത്. ഇത്തവണയും ജെനീഷ് കുമാർ തന്നെയാണ് എൽ.ഡി. എഫ് സ്ഥാനാർഥി.

അപമാനം സഹിച്ചു കോണ്‍ഗ്രസില്‍ തുടരുന്നില്ലെന്നും, കഴിഞ്ഞ 52വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും മോഹന്‍ രാജ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News