വിമാനത്തിലെ ശുചിമുറിയുടെ വാതിൽ ബലമായി തുറന്നു; ഇന്‍ഡിഗോ കോ പൈലറ്റിനെതിരേ യാത്രക്കാരി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് മുംബൈ സ്വദേശിനി. സേഫ്‌ഗോള്‍ഡ് സഹസ്ഥാപക റിയ ചാറ്റര്‍ജിയാണ് തനിക്കുണ്ടായ ദുരനുഭവം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ കോ-പൈലറ്റ് ബലംപ്രയോഗിച്ച് വാതില്‍ തുറന്നുവെന്നാണ് റിയയുടെ ആരോപണം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പായിരുന്നു സംഭവം.

ആദ്യം ശുചിമുറി പൂട്ടിയപ്പോള്‍ ആരോ വാതിലില്‍ മുട്ടിയെന്ന് റിയ പറയുന്നു. അതിനോട് പ്രതികരിച്ചെങ്കിലും വീണ്ടും വാതിലില്‍ ആരോ മുട്ടി. ഇതിനിടെ ബലംപ്രയോഗിച്ച് വിമാനത്തിലെ കോ-പൈലറ്റ് വാതിൽ തള്ളിത്തുറന്നെന്നാണ് പരാതി. തന്നെ കണ്ടതോടെ കോ-പൈലറ്റ് വാതില്‍ അടച്ചുവെന്നും അവർ പറയുന്നു.

തനിക്ക് ഒരേസമയം ഞെട്ടലും അപമാനവുമുണ്ടായതായി റിയ പറഞ്ഞു. വിമാനത്തിലെ വനിതാ ജീവനക്കാര്‍ സംഭവത്തെ നിസാരവത്കരിക്കാനാണ് ശ്രമിച്ചത്. അവര്‍ താന്‍ നേരിട്ട അനുഭവത്തില്‍ ക്ഷമാപണം നടത്തി. എന്നാല്‍, തനിക്ക് അവിടെനിന്ന് ഓടിരക്ഷപ്പെടാനാണ് തോന്നിയതെന്നും എന്നാല്‍ തുടര്‍ന്നും സീറ്റില്‍ ഒന്നരമണിക്കൂര്‍ തനിക്ക് തുടരേണ്ടിവന്നെന്നും റിയ ചൂണ്ടിക്കാട്ടി. ആ ഒന്നരമണിക്കൂര്‍ നേരം താന്‍ അദൃശ്യയായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ആഗ്രഹിച്ചതായും അവർ ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു.

വീട്ടിലെത്തിയ ഉടനെ ഇന്‍ഡിഗോയുടെ സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് തനിക്കുണ്ടായ ദുരനുഭവം വിശദീകരിക്കുന്ന ഇ-മെയില്‍ സന്ദേശം അയച്ചെന്നും റിയ പോസ്റ്റില്‍ പറയുന്നു. കോര്‍പ്പറേറ്റ് പദപ്രയോഗങ്ങളുള്ള മെയില്‍ സന്ദേശവും ക്ഷമാപണം അറിയിച്ചുകൊണ്ടുള്ള ഏതാനും ഫോണ്‍ കോളുകളും മാത്രമായിരുന്നു ഇന്‍ഡിഗോയുടെ മറുപടി. നഷ്ടപരിഹാരം തേടുന്നതിനല്ല തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റെന്ന് വ്യക്തമാക്കിയ റിയ, സംഭവം എയര്‍ലൈന്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സ്ത്രീകളിലും കുട്ടികളുള്ള മാതാപിതാക്കളിലും അവബോധം വളര്‍ത്തുന്നതിനാണെന്നും കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ക്ഷമാപണവുമായി ഇന്‍ഡിഗോ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളുടെ ഒരു ക്രൂ അംഗത്തില്‍നിന്ന് അബദ്ധവശാല്‍ നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ ഒരിക്കല്‍ക്കൂടി ക്ഷമചോദിക്കുന്നെന്ന് ഇന്‍ഡിഗോ പ്രതികരിച്ചു. ഇന്‍ഡിഗോ ഉപഭോക്താക്കള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതലുണ്ടാകുമെന്നും ഇന്‍ഡിഗോ പ്രതികരിച്ചു.

ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളില്‍ ചിലര്‍ ഇന്‍ഡിഗോയുടെ ക്ഷമാപണത്തെയും വിമര്‍ശിച്ചു. വിമാനത്തിലെ ശുചിമുറികളില്‍ അകത്ത് ആളുണ്ടെന്ന് കാണിക്കുന്ന ഇന്‍ഡിക്കേറ്ററുകളുണ്ടെന്നും അതിനാല്‍ ക്രൂ അംഗത്തിന് അബദ്ധത്തില്‍ തെറ്റ് പറ്റിയതാകാമെന്ന് കരുതാനാവില്ലെന്നും ഇവർ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെടാനല്ല പോസ്റ്റെന്ന് റിയ വിശദീകരിച്ചെങ്കിലും ഇന്‍ഡിഗോയോട് റിയ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News