പാലാ: യു.ഡി.എഫ്.–സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ സ്വതന്ത്രകൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ്. നഗരസഭയിൽ സ്വതന്ത്രരായ പുളിക്കക്കണ്ടം കുടുംബത്തിന് നൽകി വന്നിരുന്ന പിന്തുണ പിൻവലിക്കുന്ന പ്രമേയം കോൺഗ്രസ് പാസ്സാക്കി. കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഭരണമല്ല, ആത്മാഭിമാനം സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് തീരുമാനം.
നേരത്തെ നഗരസഭയുടെ കൊട്ടാരമറ്റം ബസ്‌സ്റ്റാൻഡ് ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിനായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തെത്തുടർന്ന് നഗരസഭയിൽ ഭരണമുന്നണിയിൽ ഭിന്നത രൂക്ഷമായിരുന്നു. ഭരണമുന്നണിയിലെ സ്വതന്ത്ര അംഗങ്ങളായ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടതുപക്ഷ നീക്കത്തിന് ഒത്താശചെയ്തുകൊടുത്തുവെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. ഈ വിഷയം ചർച്ചചെയ്ത കൗൺസിൽ യോഗത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി ഭരണത്തിൽ യോജിപ്പിനില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞിരുന്നു.
നഗരസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷമില്ലാതെവന്നതോടെയാണ് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ചെയർപേഴ്‌സൺ സ്ഥാനം ആദ്യ ടേമിൽ ദിയയ്ക്ക് നൽകിയാണ് ധാരണയായത്.
26 അംഗ നഗരസഭയിൽ എൽഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാൾ കോൺഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയാണ് നഗരസഭയിൽ യു.ഡി.എഫ് ഭരണം പിടിച്ചത്.


