ന്യൂഡൽഹി: സൂപ്പർ താരം എർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളിൽ ബ്രസീലിനെ തോൽപ്പിച്ച് നോർവെ ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് നോർവെയുടെ വിജയം. 79ാം മിനിട്ടിലും 90ാം മിനിട്ടിലുമാണ് ഹാളണ്ട് ബ്രസീലിന്റെ ഗോൾവല കുലുക്കിയത്. ബ്രസീലിനായി നെയ്മർഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾ നേടി. ചരിത്രത്തിലാദ്യമായാണ് നോർവെ ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടറിൽ കടക്കുന്നത്. 1998 ലോകകപ്പിലും ബ്രസീലിനെ നോർവെ 2-1ന് തോൽപ്പിച്ചിരുന്നു.
ഗോൾ രഹിതമായ ആദ്യപകുതി്ക് ശേഷം രണ്ടാം പകുതിയുടെ 79ാം മിനിട്ടിലാണ് നോർവെയുടെ ആദ്യ ഗോൾ പിറന്നത്. സബസ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് ഇടതുവശത്ത് നിന്ന് നൽകിയ മനോഹരമായ ക്രോസ് ഉയർന്നു ചാടി ഉഗ്രൻ ഹെഡറിലൂടെ എർലിംഗ് ഹാളണ്ട് വലയിലെത്തിക്കുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുൻപ് നോർവെയുടെ രണ്ടാമത്തെ ഗോളും പിറന്നു, ഷെൽഡ്രൂപ്പിന്റെ അസിസ്റ്റിൽ നിന്ന് പന്ത് സ്വീകരിച്ച ഹാളണ്ട് ബോക്സിന്റെ തൊട്ടു പുറത്ത ്നിന്ന് ഉതിർത്ത ശക്തമായ ഷോട്ട് ഗോൾ വലയുടെ വലതുമൂലയിലേക്ക് വീഴുകയായിരുന്നു, ഇരട്ടഗോളുകളോടെ ഹാളണ്ട് ഈ ലോകകപ്പിൽ ഗോൾ വേട്ടയിൽ ഏഴുഗോളുകളോടെ മെസിക്കും എംബാപ്പെയ്ക്കും ഒപ്പം എത്തി.
ആദ്യ പകുതിയിൽ ഇരുടീമുകളും നിരവധി ഗോൾ അവസരങ്ങൾ പാഴാക്കി, ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ബ്രൂണോ ഗ്വിമറെഷ് പാഴാക്കിയിരുന്നു. മൂന്നാംമിനിട്ടിൽ നോർവെ പാട്രിക് ബെർഗ് സ്കോർ ചെയ്തെങ്കിലും അലക്സാണ്ടർ സൊർലോത്ത് ഓഫ്സൈഡായതോടെ ഗോൾ അനുവദിച്ചില്ല. പത്താം മിനിട്ടിലായിരുന്നു ബ്രസിലിന് പെനാൽട്ടി ലഭിച്ചത്. മത്തിയാസ് കുന്യയെ ക്രിസ്റ്റഫർ അയെർ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽട്ടി, പക്ഷേ കിക്കെടുത്ത ബ്രൂണോ ഗ്വിമറെഷിന്റെ ഷോട്ട് നോർവെ ഗോൾകീപ്പർ ഓർയാൻ ഗീലാൻഡ് തട്ടിയകറ്റി.


