കള്ളപ്പണക്കേസ്: ‘ആ മുതിർന്ന കോൺഗ്രസ് എം.എൽ.എ ഞാൻ തന്നെ, ഇടപാടും നടത്തി, പക്ഷെ ഓടിയിട്ടില്ല’: പി ടി തോമസ്

കൊച്ചി: ഇടപ്പള്ളി അഞ്ചുമനയിൽ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന എംഎൽഎ താൻ തന്നെയെന്ന് പി ടി തോമസ്. സ്ഥലത്തു നിന്നും താൻ ഓടി രക്ഷപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണെന്നും പി.ടി.തോമസ് പറഞ്ഞു.

തൻ്റെ മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനായാണ് സ്ഥലത്തെത്തിയത്. ഇടപാടുകൾ തീർത്ത ശേഷം തിരിച്ചു കാറിലെത്തും വഴി ചിലർ അവിടേയ്ക്ക് പോകുന്നതു കണ്ടു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും തൃക്കാക്കര എംഎൽഎ പി ടി തോമസ് പ്രതികരിച്ചു.

കൊച്ചി ഇടപ്പള്ളിയിൽ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് എം.എൽ.എ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി ആയിരുന്നു പ്രചാരണം. ഇടതു എം.എൽ.എമാരടക്കം സൂചനകൾ തൽകി ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിനടുത്ത് വെച്ചാണ് ഭൂമി വിൽപ്പനയ്ക്കായി അനധികൃതമായി കൈമാറാൻ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണംപിടിച്ചെടുത്തത്. എം.എൽ.എയ്ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരൻ രാമകൃഷ്ണനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്തത് കള്ളപ്പണമാണെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ എം.എൽ.എയെയും ചോദ്യം ചെയ്തേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News