പി ടി തോമസ് കുരുക്കിലേക്ക്,കള്ളപ്പണ ഇടപാടിൽ കോണ്‍ഗ്രസ് എംഎല്‍എയുടെ പങ്ക് അന്വേഷിയ്ക്കുന്നതായി ആദായ നികുതി വകുപ്പ്

കൊച്ചി: കൊച്ചിയിൽ കണക്കിൽപ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസിന്‍റെ പങ്ക് എന്തെന്ന് പരിശോധിക്കുമെന്ന് ആദായ നികുതി വകുപ്പ്. കഴിഞ്ഞ ദിവസമാണ് ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പണം കണ്ടെടുത്തത്.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ പി.ടി.തോമസ് എംഎൽഎയും പണമിടപാട് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർ എത്തിയതിന് തൊട്ടുപിന്നാലെ എൽഎഎ ഇവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു. പണം കണ്ടെടുത്ത വീടിന്‍റെ ഉടമയായ രാജീവനിൽ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണൻ എന്നയാളും ഇവിടെയുണ്ടായിരുന്നു.

ഇയാൾ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് കരുതുന്നത്. ഈ പണമിടപാടിൽ എംഎൽഎയ്ക്ക് എന്താണ് പങ്കെന്നാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. എന്നാൽ രാധാകൃഷ്ണന് ഭൂമിത്തർക്കം ഉണ്ടായിരുന്നെന്നും ഇത് പരിഹരിക്കാനാണ് എംഎൽഎ എത്തിയതെന്നുമാണ് സ്ഥലമുടമയായ രാജീവന്‍റെ വിശദീകരണം. വിഷയത്തില്‍ പി ടി തോമസ് എംഎല്‍എയെ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News