KeralaNewsPolitics

മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രതയും സൂക്ഷമതയും വേണം, പി.ശശിയുടെ നിയമനത്തെ എതിർത്ത് പി.ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ (P Sasi) നിയമിക്കുന്നതിനെ സിപിഎം സംസ്ഥാന സമിതിയിൽ എതിർത്ത് പി ജയരാജൻ (P Jayarajan). മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രതയും സൂക്ഷമതയും വേണമെന്ന് പറഞ്ഞ പി ജയരാജൻ, സെക്രട്ടറിയേറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിവരങ്ങൾ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് അഭിപ്രായം അറിയിക്കുന്നതെന്ന് പി ജയരാജൻ മറുപടി നല്‍കി.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി നിയമിക്കാന്‍ തീരുമാനിച്ചത്. പുത്തലത്ത് ദിനേശൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാറ്റം. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്.

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് കൈമുതലാണ്. അതേസമയം ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി പുത്തലത്ത് ദിനേശനെ തീരുമാനിച്ചു. തോമസ് ഐസക്കിന് ചിന്തയുടെ ചുമതല നൽകി. പിബിയിൽ നിന്നും ഒഴിഞ്ഞ എസ് രാമചന്ദ്രൻ പിള്ളക്കാണ് ഇഎംഎസ് അക്കാദമിയുടെ ചുമതല.

ഇ പി ജയരാജനെ എൽഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. എ വിജയരാഘവൻ പിബി അംഗമായതോടെയാണ് പുതിയ മാറ്റം. വി എസ് അച്യുതാനന്ദൻ പിബി അംഗമായപ്പോൾ തന്നെ എൽഡിഎഫ് കണ്‍വീനർ സ്ഥാനവും വഹിച്ചിട്ടുണ്ട്. പക്ഷേ എ വിജയരാഘവന് കേന്ദ്ര നേതൃത്വത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നതാണ് ഇരട്ട പദവിക്ക് തടസം. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു വർഷക്കാലം കണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു ഇപിയുടെ പ്രവർത്തനം. പാർട്ടി കോണ്‍ഗ്രസിലെ മുഖ്യസംഘാടകനും ജയരാജൻ ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button