പീഡനക്കേസ് പി സി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം:പീഡന പരാതിയിലെടുത്ത കേസില്‍ അറസ്റ്റിലായ മുൻ എം.എൽ.എ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.  വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത് . ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം  മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും. കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പി.സി.ജോർജ് നിലവിൽ ഒമ്പത് കേസുകളില്‍ പ്രതിയാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി സി ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മർദ്ദമുണ്ട്. 
ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു. 

കേസ് രാഷ്ട്രീയ പ്രേരിതമാണ്. കർട്ടന് പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നൽകി. പി.സി.ജോർജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു. 

പരാതിയുണ്ടോയെന്ന് കോടതി ജോര്‍ജിനോട് ചോദിച്ചു. തന്നെ ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം താൻ അറിയുകയോ അറിയിക്കുകയോ ചെയ്തില്ല. തനിക്ക് നിയമ നടപടികൾക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കോടതിയോട് ജോർജ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News