കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയല്ലെന്ന് പിണറായി ഓര്‍ക്കണം; പി.സി ജോര്‍ജ്

തിരുവനന്തപുരം: സുധാകരന്‍ ഓഫ് ദ റെക്കോര്‍ഡായി പറഞ്ഞ ആ ചെറിയ കാര്യം ലോകം മുഴുവന്‍ അറിഞ്ഞത് പിണറായി അതിന് മറുപടി പറയാന്‍ പോയത് കൊണ്ടാണെന്ന് പി.സി ജോര്‍ജ്. അതിന്റെ ആവശ്യമില്ലായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, സിപിഐഎം ലോക്കല്‍ സെക്രട്ടറിയല്ലെന്ന് പിണറായി ഓര്‍ക്കണം. ബ്രിട്ടാസ് എഴുതി കൊടുത്തത് അങ്ങ് പ്രസംഗിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സ്ഥാനത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണെന്നാണ് എന്റെ അഭിപ്രായം. ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണി എപ്പം പിരിയുമെന്ന് നോക്കിയാല്‍ മതി. തുടരാന്‍ കഴിയില്ല. പാര്‍ട്ടിയിലെ പ്രമുഖരെ മൊത്തം ഒഴിവാക്കി. സുധാകരന്‍ എവിടെ പോയി, രവീന്ദ്രനാഥ് എവിടെ പോയി, ശൈലജ ടീച്ചര്‍ എവിടെ പോയി. സിപിഐഎമ്മുകാരെ നശിപ്പിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ മുന്നേറ്റമാണിത്.

അതിന് അടി കൊള്ളാതിരിക്കാന്‍ പറ്റില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ എതിര്‍ക്കും. യാതൊരു സംശയവുമില്ല. കെപിസിസി അധ്യക്ഷനായി സുധാകരനെ കൊണ്ടുവന്നതോടെയാണ് പിണറായി വിജയന് ഹാലിളകിയത്. സിപിഐഎം പിബി അംഗമെന്ന നിലയില്‍ അദ്ദേഹമെന്ത് വിവരകേട് പറഞ്ഞാലും നമുക്ക് കുഴപ്പമില്ല. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പറയുമ്‌ബോള്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അവരുടെ മുഖത്ത് കരിവാരി തേക്കുന്ന പരിപാടി പിണറായി വിജയന്‍ നിര്‍ത്തണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ലോക്കല്‍ സെക്രട്ടറി അല്ല. ലോക്കല്‍ സെക്രട്ടറിയുടെ മനസാണ് പിണറായിക്ക് ഇപ്പോഴും. അത് വളരണം. മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണം. കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍ ശക്തമായ നിലപാട് സ്വീകരിച്ചത് പിണറായി അല്ല, ടീച്ചറാണ്. അവരെ മൂലയ്ക്കാക്കി വച്ചിരിക്കുകയാണ്. എന്നിട്ട് എല്ലാ ദിവസവും ഓരോ തള്ള് നടത്തുകയാണ്. ആ തള്ളിലൂടെയാണ് വീണ്ടും അധികാരത്തില്‍ വന്നത്. ഇപ്പോള്‍ ജനങ്ങള്‍ക്ക് ആളെ പിടികിട്ടി. അതാ കൗണ്‍ഡൗണ്‍ ആരംഭിച്ചെന്ന് പറഞ്ഞത് എന്നും പി സി ജോര്‍ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News