‘അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ നുണ പറയരുത്’ ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്ത് നിന്നെത്തിയത് സ്വര്‍ണമെന്ന് പി.സി. ജോര്‍ജ്

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കള്ളക്കടത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി. ജോര്‍ജ് എം.എല്‍.എ. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്നെത്തിയത് സ്വര്‍ണമായിരുന്നെന്ന് പി.സി ജോര്‍ജ്ജ് ആരോപിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഖുര്‍ ആനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ…നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുത്’. പി.സി ജോര്‍ജ്ജ് പറഞ്ഞു.

ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്ന് വന്നത് സ്വര്‍ണമായിരുന്നു എന്നും എന്തിനാണ് ഇക്കാര്യത്തില്‍ ജലീല്‍ നുണ പറയുന്നതെന്നും ചോദിച്ച പി.സി ജോര്‍ജ്ജ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ഉപദേശകരെ വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കഷ്ടകാലമെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി. വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്യാനോ ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News