KeralaNews

കെ.എസ്.ഇ.ബി ബില്ലിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; കോട്ടയത്ത് അധ്യാപികയ്ക്ക് നഷ്ടമായത് ഒരുലക്ഷത്തില്‍പ്പരം രൂപ, വീട്ടിലെത്തിയും പണം കവരാന്‍ ശ്രമം

കോട്ടയം: കെഎസ്ഇബി ബില്ലിന്റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പില്‍ അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ.എന്നിട്ടും പിന്തുടര്‍ന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തിയതായി അധ്യാപിക പറയുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ഫോണിലൂടെ സംസാരിച്ചത് ഇംഗ്ലീഷിലും ഹിന്ദിയിലുമെങ്കില്‍ വീട്ടിലെത്തിയ ആള്‍ മലയാളമാണ് സംസാരിച്ചതെന്നും അധ്യാപിക പറയുന്നു. കോട്ടയത്താണ് സംഭവം.

തട്ടിപ്പിന് ഇരയായതോടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും വരെ ഉപേക്ഷിച്ചിരിക്കുകയാണ് അധ്യാപിക. കഴിഞ്ഞ മാസത്തെ ബില്‍ അപ്ഡേറ്റ് ആയിട്ടില്ലെന്ന പേരില്‍ അധ്യാപികയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് എസ്എംഎസ് വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. എസ്എംഎസില്‍ കണ്ട നമ്പറിലേക്ക് അധ്യാപിക വിളിച്ചപ്പോള്‍ എനി ഡെസ്‌ക് എന്ന മൊബൈല്‍ സ്‌ക്രീന്‍ ഷെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

കെഎസ്ഇബി കണ്‍സ്യൂമര്‍ നമ്പറും പറഞ്ഞ് കൊടുത്ത് അപരന്‍ വിശ്വാസ്യത നേടി.ബില്ലിലെ പ്രശ്നം തീര്‍ക്കാന്‍ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിര്‍ദ്ദേശം. ബാങ്ക് എസ്എംഎസ് വന്നില്ലെന്ന പേരില്‍ രണ്ട് എടിഎം കാര്‍ഡുകളില്‍ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാര്‍ഡിന്റെ വിവരങ്ങള്‍ എനി ഡെസ്‌ക് ആപ്പ് വഴി ചോര്‍ത്തിയെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പണം കവര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്.

കാര്‍ഡുവഴിയുള്ള പണം പിന്‍വലിക്കല്‍ പരിധി 50,000 രൂപയായത് കൊണ്ട് കൂടുതല്‍ പണം പോയില്ല. പക്ഷേ ഒരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘാംഗം അധ്യാപികയുടെ വീട്ടിലെത്തി. ഇയാള്‍ സംസാരിച്ചത് മലയാളമെന്ന് അധ്യാപിക പറയുന്നു. കെഎസ്ഇബിക്കും ഉപഭോക്താവിനും മാത്രമറിയാവുന്ന കണ്‍സ്യൂമര്‍ നമ്പര്‍ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടിയെന്ന് അധ്യാപിക ചോദിക്കുന്നു. പണം പോയിട്ടും ബാങ്കില്‍ നിന്ന് എന്തുകൊണ്ട് എസ്എംഎസ് വന്നില്ല തുടങ്ങിയ ചോദ്യങ്ങളും ഇവര്‍ ഉയര്‍ത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button