അഹമ്മദാബാദ്: രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്താനായി എന്ന് റിപ്പോര്‍ട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയതെന്നും പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോട് പ്രതികരിച്ചു.
രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് 11A സീറ്റിൽ യാത്ര ചെയ്തിരുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാർ. വിമാനം പറന്നയുടൻ തന്നെ പൈലറ്റുമാർ അപായ സന്ദേശം (മേയ് ഡേ സന്ദേശം) നൽകിയിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്ന് 9300 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. ക്യാപ്റ്റൻ സബർവാൾ 8200 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. സഹപൈലറ്റിന് 1100 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ട്. 625 അടി ഉയരത്തിൽ നിന്ന് 11 വർഷം പഴക്കമുള്ള എയർഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്.
വിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ ടവറുകളും തമ്മിൽ റേഡിയോ ആശയ വിനിമയത്തിൽ ഉപയോഗിക്കുന്ന അപായ സൂചനാ സന്ദേശമാണ് ‘മേയ് ഡേ’. ജീവൻ അപകടത്തിലാവുന്ന അത്യന്തം ഗുരുതരമായ ഒരു അപകടം മുന്നിൽ കാണുമ്പോൾ അക്കാര്യം കൺട്രോൾ ടവറിൽ അറിയിക്കാൻ ആഗോള തലത്തിൽ ഉപയോഗിക്കുന്നതാണിത്. വിമാനം തകരുന്നതിന് മുൻപ് എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാർ അപായ സന്ദേശം നൽകിയെങ്കിലും എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ സാധിച്ചില്ല.രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളും 230 യാത്രക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനം, പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു.

