ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാനാപകടത്തിന് കാരണം എന്‍ജിനില്‍ പക്ഷിയിടിച്ചതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എ ഐ 171 വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതായി സംശയിക്കുന്നതായി ഡിജിസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് എഞ്ചിനുകൾ പൂർണമായും നിശ്ചലമായെന്നും ഡിജിസിഎ വ്യക്തമാക്കി.
ബോയിങ്ങിന്റെ ഡ്രീം ലൈനര്‍ 787- 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസ് നടത്തുന്നവയില്‍ ഏറ്റവും അത്യാധുനിക യാത്രാവിമാനമെന്നാണ് ബോയിങ് 787- 8 നെ വിശേഷിപ്പിക്കുന്നത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാട്‌വിക്കിലേക്കുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. രണ്ടുപൈലറ്റുമാരും 10 കാബിന്‍ ക്രൂവുമടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ക്ലീവ് കുന്ദറുമായിരുന്നു പൈലറ്റും കോ പൈലറ്റും.
13.39-ന് പറന്നുയര്‍ന്ന വിമാനത്തില്‍നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അപായസന്ദേശം എത്തി. എന്നാല്‍, എടിസിയില്‍നിന്ന് തിരിച്ചുള്ള സന്ദേശങ്ങള്‍ മറുപടിയൊന്നുമുണ്ടായിരുന്നില്ലെന്നും ഡിജിസിഎ അറിയിച്ചു.
പറയുന്നയര്‍ന്ന ഉടനെ തന്നെ വിമാനത്താവളത്തിന് പുറത്ത് വിമാനം തകര്‍ന്നുവീണു. സ്ഥലത്ത് കറുത്ത പുക ഉയര്‍ന്നു. മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിന്റെ യുജി ഹോസ്റ്റലിനുമേലാണ് വിമാനം തകര്‍ന്നുവീണത്. ഒട്ടേറെ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും ഡിജിസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

