കോഴിക്കോട് ഓട്ടോറിക്ഷയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ചു, സ്വര്‍ണമാലയും കമ്മലും കവര്‍ന്നു; ഓട്ടോഡ്രൈവര്‍ക്കായി തെരച്ചില്‍

കോഴിക്കോട്: ജോലി സ്ഥലത്തേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കി. കോഴിക്കോട് മുക്കം മുത്തേരിയിലാണ് ദാരുണസംഭവം അരങ്ങേറിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വയോധിക പൊലീസിന് നല്‍കിയ മൊഴിയിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് ജോലി സ്ഥലത്ത് പോകുന്നതിനായി അതുവഴിവന്ന ഓട്ടോറിക്ഷ കൈകാണിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ തൊട്ടടുത്തുള്ള ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വയോധികയെ കൊണ്ടുപോയി കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു. ഓട്ടോയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വസ്ത്രങ്ങള്‍ കീറിമുറിക്കുകയും ശബ്ദിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ വയോധികയുടെ ബോധം നഷ്ടപ്പെട്ടു.

എന്നാല്‍ ബോധം വന്നപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. കാലിലെ കെട്ടഴിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കുറച്ച് അകലെ കണ്ട വീട്ടിലെത്തി. കയ്യിലെ കെട്ട് അഴിച്ചുതരാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് കേസ് ഭയന്ന് അവര്‍ തയാറായില്ല. വീടിന്റെ പിന്നില്‍ നിന്ന് ഇറങ്ങിവന്ന സ്ത്രീയാണ് കെട്ടഴിച്ചതെന്നും മൊഴിയില്‍ പറയുന്നു. വയോധികയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള മാലയും കമ്മലും പണം അടങ്ങിയ പേഴ്‌സും ഓട്ടോഡ്രൈവര്‍ അപഹരിച്ചു.

ഹോട്ടലില്‍ ജീവനക്കാരിയായ വയോധിക പണിക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു. സംഭവസ്ഥലത്തു നിന്ന് വീട്ടില്‍ എത്തിയ വയോധിക കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. തലയ്ക്കുള്ളില്‍ രക്തം കട്ടകെട്ടിയിട്ടുണ്ട്. ചെവിയിലൂടെ രക്തസ്രാവമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News