സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന് കൈമാറാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ് എന്‍ഐഎ സ്വീകരിച്ചിരിക്കുന്നത്.

ഫൈസല്‍ ഫരീദിനായി ഉടന്‍ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഇതിനായാണ് എന്‍ഐഎയുടെ കോടതിയില്‍ നിന്ന് ഓപ്പണ്‍ വാറണ്ട് തേടിയത്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസല്‍ ഫരീദെന്ന് എന്‍ഐഎ പറയുന്നു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ് നല്‍കുന്നത്.

കഴിഞ്ഞ ദിവസമാണ് കേസിലെ മൂന്നാം പ്രതിയായി യുഎഇയില്‍ താമസിക്കുന്ന ഫൈസല്‍ ഫരീദിനെ എന്‍ഐഎ പ്രതിചേര്‍ക്കുന്നത്. ഇതിന് പിന്നാലെ ഫൈസല്‍ ഫരീദിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ എന്‍ഐഎ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, ഫൈസല്‍ ഫരീദിന്റെ വാദം തെറ്റാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന വ്യക്തി തന്നെയാണ് എന്‍ഐഎ തേടുന്ന ഫൈസല്‍ ഫരീദെന്ന് അധികൃതര്‍ ഉറപ്പിച്ച് പറഞ്ഞു. കസ്റ്റംസും ഇക്കാര്യം ശരിവച്ചു.

ഫൈസല്‍ താമസിക്കുന്നത് ദുബായ് അല്‍റാഷിദിയയിലാണെന്നും വിവരം. ഇയാള്‍ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എന്‍ഐഎ അധികൃതര്‍ പറയുന്നു. ഫൈസലിന് ദുബായില്‍ ഉന്നത ബന്ധങ്ങളുണ്ടെന്നും എന്‍ഐഎ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News