KeralaNews

ഇനി എല്ലാ വിദ്യാർഥികൾക്കും കെഎസ്ആർടിസിയിൽ കൺസഷൻ ഇല്ല; പുതിയ മാർ​ഗനിർദേശം

തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ പരിമിതപ്പെടുത്തി കെഎസ്ആർടിസി. 25 വയസിനു മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കും ആദായ നികുതി കൊടുക്കുന്ന മാതാപിതാക്കളുള്ള കോളേജ് വിദ്യാർഥികൾക്കും ഇനി മുതൽ യാത്രാ ഇളവ് നൽകേണ്ടെന്നു കെഎസ്ആർടിസിയുടെ പുതിയ മാർഗനിർദേശം.

നിലവിൽ കെഎസ്ആർടിസി ബസുകളിൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പൂർണമായും സൗജന്യ യാത്രയാണ്. മറ്റു വിദ്യാർഥികൾക്കു യാത്രാ ഇളവും നൽകി വരുന്നുണ്ട്.

വിദ്യാർഥികൾക്കു നൽകി വരുന്ന യാത്രാ ഇളവ് മൂലം 2016 മുതൽ 2020 വരെ 966.31 കോടി രൂപയുടെ ബാധ്യത വന്നുവെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. പുതിയ മാർഗനിർദേശം അനുസരിച്ചു സ്വകാര്യ സ്കൂളുകളിലെയും കോളേജുകളിലെയും ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് യാത്രാ ഇളവ് ഉണ്ടാകും.

സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്ക് യാത്രാ നിരക്കിൻ്റെ 30 ശതമാനം ഇളവ് നൽകും. 25 വയസ് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി ഇളവില്ല. കോളേജ് വിദ്യാർഥികളുടെ രക്ഷിതാക്കൾ ആദായ നികുതി കൊടുക്കുന്നുണ്ടെങ്കിൽ അവർക്കും യാത്രാ ഇളവ് ഉണ്ടാകില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.

വിദ്യാർഥികൾക്ക് പ്രത്യേക കാർഡ് അനുവദിച്ചാണ് കെഎസ്ആർടിസിയിൽ കൺസഷൻ നൽകിവരുന്നത്. കാർഡ് വിതരണത്തിനുള്ള തുക മാത്രമാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത്. കോഴ്സ് തുടരുന്നുണ്ടെന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയാൽ മാത്രമാണ് ഇത് പുതുക്കിനൽകുക.

പരമാവധി മൂന്നുമാസമാണ് കാർഡിൻ്റെ കാലാവധി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ, സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ലക്ഷങ്ങൾ ഫീസ് നൽകി സ്വകാര്യസ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും കൺസഷൻ നൽകിവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button