പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി പദവി ഒഴിഞ്ഞുകൊണ്ട് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അധികാര കൈമാറ്റത്തിന് വഴിതെളിയുന്നു. ഏപ്രിൽ പത്തോടെ സംസ്ഥാനത്ത് അധികാര കൈമാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന.
ബിജെപിയും ജെഡിയുവും തമ്മിലുള്ള പുതിയ ധാരണയനുസരിച്ച്, ബിഹാറിൽ അടുത്ത മുഖ്യമന്ത്രി പദം ബിജെപിക്ക് ലഭിക്കാനാണ് സാധ്യത. പുതിയ സർക്കാരിൽ ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളും 14 മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും.
ബിജെപിക്ക് മുഖ്യമന്ത്രി പദത്തിന് പുറമെ 13 മന്ത്രിസ്ഥാനങ്ങളും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ അധികാരപരിധിയിൽതന്നെ നിലനിർത്തുന്ന രീതിയിലാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നും പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്.
നിലവിൽ കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിനെക്കുറിച്ച് നിതീഷ് കുമാർ ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും രാജ്യസഭാംഗമായ ശേഷവും പട്ന കേന്ദ്രമാക്കി രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് ഈ സ്ഥാനമാറ്റത്തെക്കുറിച്ച് എൻഡിഎ നേതൃത്വം ആലോചിച്ചു തുടങ്ങിയത്.
തന്റെ വിശ്വസ്തരുമായി നടത്തിയ ചർച്ചകളിൽ നിതീഷ് കുമാർ തന്നെയാണ് ഉപരിസഭയിലേക്ക് മാറാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നിതീഷ് കുമാർ രാജ്യസഭാ തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ‘വികസിത ബിഹാർ’ കെട്ടിപ്പടുക്കുന്നതിനുള്ള തന്റെ പോരാട്ടം തുടരുമെന്നും പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും മാർഗനിർദ്ദേശങ്ങളും നൽകുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Bihar Chief Minister Nitish Kumar is reportedly set to step down from his post to transition into a role in the Rajya Sabha, paving the way for a major power shift in the state. Sources indicate that the leadership transition is likely to take place by April 10. This move marks a significant turn in Bihar’s political landscape, as the veteran leader prepares to move from state governance to central politics.


