യുഎസിന്റെ കനിവ്! ഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻഎണ്ണ വാങ്ങും, 14 ലക്ഷം ബാരൽ ഉടനെത്തും

ന്യൂഡൽഹി: റഷ്യയുടെ പക്കൽനിന്ന് എണ്ണ വാങ്ങുന്നതിൽ 30 ദിവസത്തെ ഇളവ് യുഎസ് അനുവദിച്ചതോടെ രണ്ട് കപ്പലുകളിലായി 14 ലക്ഷം ബാരൽ ക്രൂഡോയിൽ ഉടൻ ഇന്ത്യയിൽ എത്തും. രണ്ടു കോടി ബാരൽ എണ്ണയാണ് ഇന്ത്യ യുദ്ധകാലത്തിനിടയിൽ വാങ്ങാനൊരുങ്ങുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്കിടെയാണ് റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നത്. ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകുന്നതിന് നേരത്തെതന്നെ താൽപര്യം അറിയിച്ചിരുന്നു. ഇന്ത്യയുമായി ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്നതിൽ യാതൊരു തടസ്സവുമില്ല എന്നാണ് റഷ്യ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നത്.

ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയുടെ 40 ശതമാനം എത്തുന്ന സമുദ്രമാർഗമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്നാണ് ഇന്ത്യയിൽ പ്രതിസന്ധി സംജാതമായത്. 25 ദിവസത്തേക്ക് അല്ലെങ്കിൽ 30 ദിവസത്തേക്കുള്ള ക്രൂഡോയിൽ കരുതൽ ശേഖരം മാത്രമേ ഇന്ത്യയുടെ പക്കലുള്ളൂ . ഈ ഘട്ടത്തിലാണ് റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത്.

ഈ ആഴ്ച തന്നെ രണ്ട് കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുമെന്നാണ് സൂചന. ഒരു കപ്പൽ ഗുജറാത്തിലേക്കും മറ്റൊരു കപ്പൽ ഇന്ത്യയുടെ കിഴക്കൻ തീരത്തേക്കും ആയിരിക്കും എത്തുക. ഏകദേശം 95 ലക്ഷം ബാരൽ ക്രൂഡോയിൽ ഇന്ത്യയ്ക്ക് വേഗം തന്നെ ലഭ്യമാകുന്ന വിധത്തിൽ ഇന്ത്യൻ മഹാസമുദ്ര പരിസരത്ത് തന്നെ ഉണ്ട് എന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയതാണ്. കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്നതും അനുബന്ധ കാര്യങ്ങളും ഇന്ത്യ ഉടൻ തന്നെ തീരുമാനിക്കുമെന്നാണ് വിവരം.

അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് പാചകവാതക ഇറക്കുമതിയും പ്രതിസന്ധിയിലായിട്ടുണ്ട്. പാചകവാതകത്തിന്റെ 90 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ പാചകവാതകവും അതോടൊപ്പം തന്നെ സിഎൻജിയുടെയും ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് ഇപ്പോൾ കേന്ദ്രസർക്കാരും ഓയിൽ കമ്പനികളും കടന്നിട്ടുണ്ട്. എൽപിജിയുടെ വാണിജ്യ ഉപയോഗം നിയന്ത്രിക്കാനാണ് നിലവിലെ തീരുമാനം.

അതോടൊപ്പം സംസ്‌കരിച്ച എൽപിജി കയറ്റുമതി ചെയ്യുന്നതോ അല്ലെങ്കിൽ അത് മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതോ തടയും. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ യുഎസും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധം എണ്ണ വില വർധിപ്പിച്ചിരിക്കുകയാണ്. ആഗോള വിലവർധന ഉണ്ടായിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

India is set to receive 1.4 million barrels of Russian crude oil across two shipments following a 30-day waiver granted by the US. Amidst the Middle East crisis and the closure of the Strait of Hormuz by Iran, India plans to procure a total of 20 million barrels from Russia. Russia has reaffirmed its commitment to the trade, stating there are no obstacles to supplying crude oil to India.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News