Featuredhome bannerHome-bannerKeralaNewsPolitics

‘ആരുടെയും നാവാകാനില്ല, അങ്ങനെ വരുത്തിതീര്‍ക്കാന്‍ ശ്രമം’; കുടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് നികേഷ് കുമാര്‍

തിരുവനന്തപുരം: സ്വപ്‍ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാനുള്ള മധ്യസ്ഥ ശ്രമത്തില്‍ ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയും മാധ്യമ പ്രവര്‍ത്തകനുമായ എം വി നികേഷ് കുമാര്‍. അഭിമുഖത്തിന്‍റെ പേരില്‍ തന്നെ പാലക്കാട് എത്തിച്ച് കുടുക്കാനായിരുന്നു സ്വപ്നയും ഷാജ് കിരണും ശ്രമിച്ചതെന്ന് സംശയിക്കുന്നുവെന്നും എം വി നികേഷ് കുമാര്‍ ആരോപിച്ചു . മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന പറഞ്ഞത്.

സ്വപ്ന സുരേഷിന്‍റെ ഈ വാക്കുകളിലൂടെയാണ് മാധ്യമ പ്രവര്‍ത്തകനായ എം വി നികേഷ് കുമാറും ഒത്തു തീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമാണെന്ന സംശയം ഉയര്‍ന്നത്.  സ്വപ്നയുടെ ഫോണ്‍ നികേഷ് കുമാറിന് കൈമാറണമെന്ന് ഷാജ് കിരണ്‍ പറഞ്ഞതെന്തിന് എന്നതായിരുന്നു പ്രധാന സംശയം. എന്നാല്‍ സ്വപ്നയുടെ അഭിമുഖം എടുക്കാനാണ് ഷാജ് കിരണ്‍ തന്നെ വിളിച്ചതെന്നും സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ  പാലക്കാട് വച്ച് സ്വപ്ന അഭിമുഖത്തിനു തയ്യാറാണെന്നാണ് ഷാജ് കിരണ്‍ അറിയിച്ചത്. എന്നാല്‍  അടിയന്തിര മീറ്റീംഗ് മൂലം പോകാനായില്ല എന്നും നികേഷ് വിശദീകരിച്ചു. 

നികേഷ് കുമാറിന്‍റെ വാക്കുകള്‍

മുഖ്യമന്ത്രിക്ക് പുറത്തുനിന്നൊരു നാവിന്‍റെയും ശബ്ദത്തിന്‍റെയും ആവശ്യമില്ലെന്നും  അങ്ങനെ ആവാന്‍ താന്‍ തയ്യാറുമല്ലെന്നും നികേഷ് കുമാര്‍. മുന്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലെ പരിചയമാണ് ഷാജ് കിരണുമായി ഉള്ളത്. സ്വപ്നയുടെ അഭിമുഖത്തിനായി ഷാജ് കിരണ്‍ വിളിച്ചിരുന്നു. പലതരത്തിലുള്ള സമ്മര്‍ദ്ദം സ്വപ്ന നേരിടുന്നതായി ഷാജ് കിരണ്‍ പറഞ്ഞിരുന്നു. ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ്. തന്നെ തന്ത്രപൂര്‍വ്വം പാലക്കാട് എത്തിക്കാന്‍ ശ്രമം നടന്നു. അഭിമുഖത്തിന്‍റെ പേര് പറഞ്ഞത് കുടുക്കാന്‍ വേണ്ടിയാണ്. ഷാജിനും സ്വപ്നയ്ക്കും പുറമേ ആരൊക്കെ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തും. കൂടുതല്‍ പേര് ഉണ്ടാകുമെന്നാണ് സംശയം. തന്നെ വിവാദത്തിലാക്കി പരിഭ്രമത്തിലാക്കാന്‍ ശ്രമിക്കേണ്ട, നടക്കില്ല. ഷാജ് മുഖ്യമന്ത്രിയുടെ ദൂതനായാണ് സ്വപ്ന സുരേഷിനെ സമീപിച്ചതെങ്കില്‍ പൊലീസ് അന്വേഷിക്കണം. താന്‍ മധ്യസ്ഥനാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു കടലാസ് തുണ്ടെങ്കിലും ഹാജരാക്കാന്‍ സ്വപ്നയെയും അഭിഭാഷകനെയും വെല്ലുവിളിക്കുകയാണ്. അങ്ങനെ തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യാം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button