ഒറ്റയേറിൽതന്നെ ഫൈനൽ ഉറപ്പിച്ച് നീരജ്, 89.34 മീ. ദൂരം; ഗുസ്തിയിൽ വിനേഷ് ഫോഗട്ട് സെമിയിൽ

പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് നീരജ് ചോപ്ര. ചൊവ്വാഴ്ച നടന്ന പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ഫൈനലിന് യോഗ്യത നേടി. 84 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതും നീരജ് തന്നെ. അതേസമയം ഈയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ ജെനയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. 80.73 മീറ്ററായിരുന്നു യോഗ്യതാറൗണ്ടില്‍ താരത്തിന്റെ മികച്ച ദൂരം. വ്യാഴാഴ്ചയാണ് ഫൈനല്‍.

നീരജിന്് വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്ന ജാവലിന്‍ ലോകറാങ്കിങ്ങില്‍ ഒന്നാമതുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെച്ച് 85.63 മീറ്റര്‍ എറിഞ്ഞും ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 87.76 മീറ്റര്‍ എറിഞ്ഞും ഫൈനലിന് ടിക്കറ്റെടുത്തു. 88.63 മീറ്റര്‍ എറിഞ്ഞ് ഫൈനലില്‍ കയറിയ ഗ്രെനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് അപ്രതീക്ഷിത എന്‍ട്രിയായി.

കഴിഞ്ഞ തവണ ടോക്യോയില്‍ 87.58 എറിഞ്ഞ നീരജ്, ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും സ്വര്‍ണമെഡലുമായാണ് മടങ്ങിയത്. പിന്നീട് ലോക അത്ലറ്റിക്‌സില്‍ വെള്ളിയും സ്വര്‍ണവും നേടിയിരുന്നു.

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ ജപ്പാന്റെ ലോക ഒന്നാംനമ്പര്‍ സീഡ് താരം യുയ് സുസാകിയെ തകര്‍ത്ത് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ കടന്നു. 3-2നാണ് ജയം. പുരുഷ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഇന്ത്യയുടെ ശരത് കമലിന് തോല്‍വി. 11-9, 7-11, 7-11, 5-11 എന്ന സ്‌കോറിനാണ് തോല്‍വി. ആദ്യ ഗെയിമില്‍ മുന്നിട്ടുനിന്ന ശേഷമാണ് തോല്‍വി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News