മുംബൈ:നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (Narcotics Control Bureau) സോണൽ മാനേജർ സമീർ വാങ്കഡെ (Sameer Wankhade) ക്കെതിരെ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് (Nawab Malik). വാങ്കഡെ മുസ്ലീമാണെന്നും എന്നാൽ ഐആർഎസ് പരീക്ഷയിൽ സംവരണം ലഭിക്കാൻ വേണ്ടി തന്റെ ജാതി മറച്ചുവച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമാണ് നവാബ് മാലിക്ക് ഉയർത്തുന്ന ആരോപണം. സമീർ ദാവൂദ് വാങ്കഡെയെന്നാണ് പേരെന്നും നവാബ് മാലിക് അവകാശപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെടുന്ന രേഖകളും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.
വാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പെന്ന അവകാശപ്പെടുന്ന രേഖയാണ് മാലിക് ട്വിറ്ററിലൂടെ പങ്കുവച്ചത്. രേഖയിൽ പിതാവിന്റെ പേര് ദാവൂദ് കെ വാങ്കഡെയെന്നാണ്. ”സമീർ വാങ്കഡെയുടെ മതം പുറത്തുകൊണ്ടുവരലല്ല എന്റെ ഉദ്ദേശം. അദ്ദേഹത്തിന്റെ തട്ടിപ്പാണ് വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഐആർഎസ് ജോലി കിട്ടാൻ ഷെഡ്യൂൾ കാസ്റ്റ് എന്ന് കാണിച്ച് സംവരണം ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി” – എന്നും മാലിക്ക് ട്വീറ്റ് ചെയ്തു.
2006 ൽ വാങ്കഡെയുടെ ആദ്യ വിവാഹം നടന്നതിന്റെ ചിത്രവും നവാബ് മാലിക്ക് പങ്കുവച്ചിട്ടുണ്ട്. വാങ്കഡെയുടെ നിക്കാഹ് ചടങ്ങിന്റേതെന്നാണ് മാലിക് ഇതിൽ വ്യക്തമാക്കുന്നത്. 26 മയക്കുമരുന്ന് കേസുകളിലായി നിഷ്കളങ്കരായ ആളുകളെ വാങ്കഡെ കുടുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ ഒരു ജീവനക്കാരൻ എഴുതിയ കത്തും നവാബ് മാലിക്ക് ഇതിനൊപ്പം ഉദ്ദരിച്ചു.
അതേസമയം മാലിക്കിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ച് വാങ്കഡെയുടെ രണ്ടാം ഭാര്യ ക്രാന്ദി റെഡ്കറും സഹോദരി ജസ്മീൻ വാങ്കഡെയും രംഗത്തെത്തി. നവാബ് മാലിക്കിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ അദ്ദേഹം കോടതിയിൽ പോകട്ടെ എന്നും തങ്ങളുടെ കുടുംബത്തെ മാലിക്ക് ഉന്നംവയ്ക്കുകയാണെന്നും അവർ ആരോപിച്ചു.
സമീർ വാങ്കഡെയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ
സമീർ വാങ്കഡെയ്ക്കെതിരെ ആരോപണവുമായി നവാബ് മാലിക്ക് ഇത് ആദ്യമായല്ല രംഗത്തെത്തുന്നത്. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്‍തതു മുതലാണ്് സമീർ വാങ്കഡ ചർച്ചകളിൽ നിറഞ്ഞിരിന്നത്, സമീര്‍ വാങ്കഡയ്‍ക്ക് എതിരെ എൻസിബി ഉദ്യോഗസ്ഥൻ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടും നേരത്തേ പുറത്തുവന്നിരുന്നു. പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡെയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് നവാബ് മാലിക്കാണ് പുറത്തുവിട്ടത്.
സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി. നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു. സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.
എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചിരുന്നു.
കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതിൽ, തനിക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണർക്ക് സമീർ വാങ്കഡ കത്ത് നൽകിയിരുന്നു. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു സമീര്‍ വാങ്കഡയെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്.
ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി ഷാരൂഖിന്‍റെ മാനേജറെ അറസ്റ്റിന് പിറ്റേന്ന് കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്തുവിട്ടു. കിരൺ ഗോസാവിയെന്ന ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ.
കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ. അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ കിരൺ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജറെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു. 25 കോടി ചോദിക്കാം. 18 കിട്ടും. അതിൽ 8 സമീർ വാംഗഡെയ്ക്ക് നൽകാം ഇതായിരുന്നു വാക്കുകൾ. പിന്നീടൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തുവെന്നും പ്രഭാകർ വെളിപ്പെടുത്തിയിരുന്നു.