28.4 C
Kottayam
Wednesday, May 1, 2024

ആശങ്ക; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

Must read

തൊഴുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ ശനിയാഴ്ച ശക്തമായ മഴ പെയ്തിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കേരളത്തിനുള്ള ആദ്യ മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം ആറിന് പുറപ്പെടുവിച്ചു.

ജലനിരപ്പ് 138 അടിയിലെത്തുന്‌പോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തുന്‌പോള്‍ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നല്‍കും. 141-ല്‍ രണ്ടാമത്തെ മുന്നറിയിപ്പും 142-ല്‍ അവസാനത്തെ മുന്നറിയിപ്പും നല്‍കി വെള്ളംതുറന്നുവിടും. കേന്ദ്ര ജലകമ്മീഷന്‍ അനുവദിച്ചിരിക്കുന്നതനുസരിച്ച് തമിഴ്‌നാടിന് മുല്ലപ്പെരിയാറില്‍ 142 അടിവെള്ളം സംഭരിക്കാനാകും.

സെക്കൻഡിൽ 2150 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്. ഡാമിൽ ഇന്നലെ രാത്രിയോടെ ജലനിരപ്പ് 136 അടിയിൽ എത്തിയിരുന്നു. മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പിൽ വെയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാട്ടർ റിസോർസ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2018 ലെ സുപ്രിംകോടതി പരാമർശം പ്രകാരം ജലനിരപ്പ് 139.5 അടിയിൽ കൂടാൻ പാടില്ലെന്ന് പരാമർശമുണ്ട്. ഈ കാര്യങ്ങൾ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇൻഫ്‌ളോയുടെ അളവിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതിലും കൂടുതൽ ജലം ഒഴുക്കി വിട്ട കാലമായിരുന്നു 2018 എന്നും മന്ത്രി ഓർമിപ്പിച്ചു. അന്ന് പോലും മുല്ലപ്പെരിയറിൽ നിന്ന് ഒഴുകി വന്ന വെള്ളം മൂലം ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി കളക്ടർമാരും ആർഡിഓയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ഡാം തുറക്കേണ്ടി വന്നാൽ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വാഹനങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റാമില്ലെങ്കിൽ ആശങ്കപെടേണ്ട കാര്യമില്ല. മുഖ്യമന്ത്രി മുല്ലപ്പെരിയാറിലെ കാര്യങ്ങളെക്കുറിച്ച് വിളിച്ചു അന്വേഷിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week