KeralaNews

ഫോണ്‍വിളി ആസൂത്രിതം; വിദ്യാർഥിയോട് തട്ടിക്കയറിയ സംഭവത്തില്‍ വിശദീകരണവുമായി മുകേഷ്

കൊല്ലം:പത്താം ക്ലാസ് വിദ്യാർഥിയോട് ഫോണിലൂടെ കയർത്തുസംസാരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഫെയ്സ്ബുക്ക് വീഡിയോയിലാണ് മുകേഷിന്റെ പ്രതികരണം.മുകേഷിനെ ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചു എന്ന രീതിയിൽ സാമൂഹ്യമാധ്യങ്ങളിൽ ഓഡിയോ പ്രചരിച്ചിരുന്നു. മുകേഷിന്റെ പ്രതികരണത്തിനെതിരേ രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുകേഷിന്റെ വാക്കുകൾ

ആരോ പ്ലാൻ ചെയ്ത് വിളിക്കുന്നത് പോലെയാണ് ഫോൺ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷെ ഇന്ന് വരെ അവർക്ക് വിജയിക്കാൻ പറ്റിയിട്ടില്ല. വരുന്ന എല്ലാ കോളുകളും എടുക്കുന്നയാളാണ് താൻ, എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുന്നയാളാണ്.

വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോൺ വന്നതും. ആദ്യത്തെ തവണ കോൾ വന്നപ്പോൾ താനൊരു സൂം മീറ്റിങ്ങിലായിരുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നേയും ആറോളം തവണ കോൾ വന്നു. ആറാമത്തെ തവണ സൂം മീറ്റിങ് കട്ടായിപ്പോയി. അപ്പോഴാണ് കോൾ എടുത്ത് സംസാരിച്ചത്. അവിടുത്തെ എംഎൽഎയോട് പറയാനാണ് ഞാനാവശ്യപ്പെട്ടത്. പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി സ്വന്തം മണ്ഡലത്തിലെ എംഎൽഎയെ അറിഞ്ഞിരിക്കണമെന്നാണ് പറഞ്ഞത്. ഫ്രണ്ട് തന്ന നമ്പറാണെന്നാണ് ആ കുട്ടി പറഞ്ഞത്. എന്നാൽ അത് ശരിക്കും ഫ്രണ്ടല്ല, ശത്രുവാണ്.

എന്നെ ഓരോ തവണയും കുട്ടികളെ ഉപയോഗിച്ച് ഹരാസ് ചെയ്യുകയാണ്. ഫോൺ കോൾ റെക്കോർഡ് ചെയ്യുന്നു. എന്നെ വിളിച്ചയാൾ നിഷ്കളങ്കനായ ഒരാളായിരുന്നുവെങ്കിൽ എന്തിന് ആ കോൾ റെക്കോർഡ് ചെയ്യണം? ആറ് തവണ എന്തിന് വിളിച്ചു? ആറാമത്തെ തവണ സംസാരിച്ചത് മാത്രമാണ് റെക്കോർഡ് ചെയ്തത്. അതിന് മുൻപ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുൻപും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോൺ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്.

തന്റെ ഓഫീസിലാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് വിളിക്കുക, ബാങ്കിലേക്ക് വിളിക്കുക തുടങ്ങിയ സംഭവങ്ങൾ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇരവിപുരം പോലീസ് സ്റ്റേഷനിൽ താൻ ഇതിന്റെ പേരിൽ പരാതി കൊടുത്തിട്ടുണ്ട്.കുട്ടികളോട് പെരുമാറേണ്ടതെങ്ങനെയെന്ന് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കുട്ടികളോട് ഏറ്റവും നന്നായി പെരുമാറുന്ന ആളാണ് താൻ. എനിക്കും മക്കളുണ്ട്. ചൂരൽവെച്ച് അടിക്കണമെന്ന് പറഞ്ഞത് സ്നേഹശാസനയായാണ്. സ്വന്തം അച്ഛന്റേയോ അച്ഛന്റെ ചേട്ടന്റെയോ പ്രായമുള്ള ആളാണ് താൻ.

രാഷ്ട്രീയമുള്ള സംഭവമാണിത്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും മുന്നിൽ കൊണ്ടുവരും. സൈബർ സെല്ലിലും പോലീസ് കമ്മീഷണർക്കും പരാതി നൽകും. ഫോൺ വിളിച്ച മോനോട് പറയാനുള്ളത് ഇത്തരം ആളുകൾ പറയുന്നത് കേൾക്കരുതെന്നാണ്. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കിൽ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button