പിഞ്ചുകുഞ്ഞിനെ ചട്ടുകംകൊണ്ടു പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

കായംകുളം: നാലര വയസ്സുകാരൻ നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിനു ചട്ടുകം ചൂടാക്കി കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ.  കായംകുളത്തിനു സമീപം കണ്ടല്ലൂർ വടക്ക് പുതിയവിള അംബികാ ഭവനത്തിൽ നിധി (31)യെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. 

കഴിഞ്ഞ 20നാണ് സംഭവം. കുട്ടി എൽകെജി വിദ്യാർഥിയാണ്. സൈനികനായ പിതാവ് ജോലിസ്ഥലത്താണ്. കുട്ടിയും അമ്മയും മുത്തശ്ശിയുമാണു വീട്ടിലുള്ളത്.  പൊള്ളലേറ്റ കുട്ടിയെ അമ്മയും മുത്തശ്ശിയും ചേർന്നു വേലഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. 

കുട്ടി ചൂടുള്ള ദോശക്കല്ലിൽ അറിയാതെ ഇരുന്നപ്പോൾ പൊള്ളലേറ്റതാണെന്നാണ് അമ്മ ഡോക്ടറോടു പറഞ്ഞത്. സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന്, മുത്തശ്ശി  പരാതി എഴുതി നൽകുകയും കേസെടുത്ത പൊലീസ് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചെയ്തു. 

 ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ സി.അമലിന്റെ നിർദേശാനുസരണം എസ്ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സനൽകുമാർ, ജസീല, അർച്ചന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News