വിജയ് അറസ്റ്റിലേക്കോ? ചെന്നൈയിലെ വീടിന് സുരക്ഷ കര്‍ശനമാക്കി

ചെന്നൈ: കരൂരിലെ ദുരന്തത്തിന് പിന്നാലെ നടനും ടിവികെ നേതാവുമായ വിജയ്യുടെ ചെന്നൈയിലെ വീടിന് സുരക്ഷ ശക്തമാക്കി. കരൂരിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരേ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ടിവികെ ജില്ലാ സെക്രട്ടറിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കരൂരിലെ വിജയ്യുടെ റാലിക്കിടെ തിക്കിലുംതിരക്കിലും 40 പേര്‍ മരിച്ച സംഭവത്തില്‍ ടിവികെ ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തു. ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി. നിര്‍മല്‍ കുമാര്‍, ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ തുടങ്ങിയ ആറ് പാര്‍ട്ടി നേതാക്കള്‍ക്കെതിരേയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പാര്‍ട്ടിയില്‍ വിജയ്യുടെ ഏറ്റവും അടുത്തയാളാണ് എന്‍. ആനന്ദ്. പുതുച്ചേരിയിലെ മുന്‍ എംഎല്‍എകൂടിയായ ആനന്ദ്, ടിവികെയിലെ രണ്ടാമന്‍ എന്നാണ് അറിയപ്പെടുന്നത്. അതേസമയം, റാലിക്ക് നേതൃത്വംനല്‍കിയ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്യുടെ പേരില്‍ ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തിന് പിന്നാലെ കരൂരില്‍നിന്ന് ട്രിച്ചി വഴി അദ്ദേഹം ചെന്നൈയിലെത്തിയിരുന്നു.

എഫ്‌ഐആറില്‍ വിജയ്യുടെ പേര് ഉള്‍പ്പെടുത്തുമോ എന്നതിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നേരത്തേ ‘പുഷ്പ 2’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ തിയേറ്ററിലുണ്ടായ തിക്കിലുംതിരക്കിലും സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരേ കേസെടുത്തിരുന്നു. പിന്നീട് കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലാവുകയുംചെയ്തു. ഈ സാഹചര്യത്തില്‍ വിജയ്‌ക്കെതിരേയും കേസെടുക്കണമെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം ആവശ്യമുയരുന്നുണ്ട്.

കരൂരിലെ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജഡ്ജി അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് സംഭവത്തില്‍ അന്വേഷണം നടത്തുക. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ടിവികെയും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News