![](https://breakingkerala.com/wp-content/uploads/2022/07/monkeypox-test.jpg)
കൊല്ലം: മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി യാത്ര ചെയ്ത ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരെ തിരിച്ചറിഞ്ഞു. ദുബായിൽ നിന്ന് എത്തിയ യുവാവ് കൊല്ലത്തെ എൻ എസ് സഹകരണ ആശുപത്രിയിൽ വന്നതും തിരികെ പോയതും വ്യത്യസ്ത ഓട്ടോകളിലാണ്. അതേസമയം,രോഗി സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. കൊല്ലം കെ എസ് ആർ ടി സി പരിസരത്ത് നിന്നും ടാക്‌സി വിളിച്ചായിരുന്നു ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് പോയത്.
കഴിഞ്ഞ 12ന് യു.എ.ഇ സമയം വൈകിട്ട് അഞ്ച് മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് രോഗി എത്തിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കം ഉണ്ടായ 16 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉദ്യോഗസ്ഥരെയും രോഗിയുടെ ബാഗേജ് കൈകാര്യം ചെയ്തവരെയും നിരീക്ഷിക്കുന്നുണ്ട്. രോഗിക്കൊപ്പം യാത്ര ചെയ്ത രണ്ടുപേർ കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുകയാണ്. നിലവിൽ ഇരുവർക്കും ലക്ഷണങ്ങളില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.എം.ഒ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ളവർ ഫ്ലൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിരിക്കുകയാണ്.