മലപ്പുറത്തുനിന്ന് കാണാതായ വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി. വിഷ്ണുവിനെ കണ്ടെത്തിയതായി മലപ്പുറം എസ്.പി.എസ്.ശശിധരൻ സ്ഥിരീകരിച്ചു. വിഷ്ണു സുരക്ഷിതനായി പോലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ഊട്ടിയിലെ കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. ഈ മാസം നാലിനാണ് വിഷ്ണുവിനെ കാണാതായത്.

സെപ്റ്റംബര്‍ നാലിന് രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണുജിത്ത് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിലും നടത്തിയിരുന്നു. സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്. സുഹൃത്തില്‍നിന്ന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോകുന്നതായാണ് വിഷ്ണുജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നത്.

ഇതിനിടെ നാലാം തീയതി രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണുജിത്ത് സംഭവദിവസം കഞ്ചിക്കോട്ടെത്തി പണം വാങ്ങിയെന്നും തുടര്‍ന്ന് പാലക്കാട്ടേക്ക് തിരികെ ബസില്‍ മടങ്ങിയെന്നുമാണ് സുഹൃത്തായ ശരത്തിന്റെ മൊഴി. ഇതിനുശേഷം വിഷ്ണുജിത്ത് വീണ്ടും കഞ്ചിക്കോട്ടേക്ക് വന്നതായും സംശയമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News