ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം SITക്ക് കൈമാറണമെന്ന് ഹൈക്കോടതി, 'മാധ്യമങ്ങൾക്ക് തടയിടില്ല'

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം അന്വേഷണ സംഘത്തിന് (SIT) കൈമാറാൻ ഹൈക്കോടതി ഉത്തരവ്. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി. അന്വേഷണ സംഘം റിപ്പോർട്ട് വിശദമായി പഠിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കഴിയുമോയെന്ന കാര്യം കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ എ.കെ. ജയശങ്കർ നമ്പ്യാരും സി.എസ്. സുധയും ചേർന്ന രണ്ടം​ഗ ഡിവിഷൻ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്.

മാധ്യമങ്ങൾക്ക് തടയിടണമെന്ന സർക്കാരിന്റെ ആവശ്യവും കോടതി അം​ഗീകരിച്ചില്ല. മാധ്യമങ്ങൾക്ക് തടയിടില്ലെന്നും എന്നാൽ അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ സമ്മർദ്ദം ചെലുത്തരുതെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾ മൈനോറിറ്റിയല്ല മെജോറിറ്റിയാണെന്നും കോടതി പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടായാൽ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കാം. എന്നാൽ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതെ അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ വന്ന കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പകരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ എന്ത് ചെയ്യാൻ കഴിയുമെന്ന കാര്യം വിശദമായി പഠിച്ച് അറിയിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ ഹൈക്കോടതിക്ക് കൈമാറിയതിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ആദ്യം നടപടിയെടുക്കേണ്ടിയിരുന്നത് സർക്കാരാണെന്നും കുറ്റകൃത്യം സംബന്ധിച്ചുള്ള കാര്യങ്ങൾ കേട്ടിട്ട് എങ്ങനെ അനങ്ങാതിരിക്കാൻ സാധിക്കുന്നുവെന്ന് കോടതി ചോദിച്ചു. സർക്കാർ രാജ്യത്തെ നിയമം അനുസരിച്ച് പ്രവർത്തിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ സംഘം വാർത്താസമ്മേളനങ്ങൾ വിളിക്കരുതെന്നും റിപ്പോർട്ടിന്റെ ​രഹസ്യാത്മകത സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. മാധ്യമ വിചാരണ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News