കപ്പടിച്ച ശേഷം വീട്ടിലേക്ക് വിളിയ്ക്കുന്ന മെസി, വൈറലായി വീഡിയോ

റിയോ ഡി ജനീറോ: ക്ലബ്ബ് ഫുട്ബോൾ കരിയറിൽ നേടാവുന്നതെല്ലാം നേടിയിട്ടും രാജ്യത്തിനായി ഒരു കിരീടമില്ലെന്ന കുറവ് ലിയോണൽ മെസ്സി മാറക്കാനയിൽ തീർത്തപ്പോൾ എതിരാളികൾ പോലും അത് മെസ്സി അർഹിച്ചിരുന്നുവെന്ന് തലകുലുക്കി സമതിക്കും. ദേശീയ കുപ്പായത്തിൽ പലവട്ടം കൈവിട്ടുപോയ കിരീടം ഒടുവിൽ കൈയിലെത്തിയപ്പോൾ സ്കൂളിൽ ഒന്നാം സമ്മാനം കിട്ടിയ കുട്ടിയുടെ മാനസികാവസ്ഥയിലായിരുന്നു ഫുട്ബോൾ ഇതിഹാസം.

അർജന്റീനിയൻ ടീം അം​ഗങ്ങൾ മെസ്സിയെ ആകാശത്തേക്ക് എടുത്തുയർത്തിയപ്പോൾ സഹതാരങ്ങളെ കെട്ടിപ്പിടിച്ചും കിരീടവമായി നൃത്തം ചെയ്തും ഫുട്ബോളിന്റെ മിശിഹ കന്നിക്കിരീടനേട്ടം ആഘോഷമാക്കി. ഇതിൽ കോപ്പ കിരീടം നേടിയശേഷം ​ഗ്രൗണ്ടിൽവെച്ച് കഴുത്തിലണിഞ്ഞ സ്വർണമെഡൽ ഉയർത്തിക്കാട്ടി വീട്ടിലേക്ക് ​വീഡിയോ കോൾ വിളിക്കുന്ന മെസിയുടെ ദൃശ്യങ്ങൾ അരാധകരുടെ മനം നിറച്ചു.

വീഡിയോ കോളിൽ മെഡൽ ഉയർത്തിക്കാട്ടി മെസ്സി സന്തോഷാധിക്യത്താൽ തുള്ളിച്ചാടുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ബ്രസീലിലെ മാറക്കാനയിൽ നടന്ന ഫൈനൽ കാണാൻ മെസിയുടെ കുടുംബം എത്തിയിരുന്നില്ല.

28 വർഷത്തിനുശേഷമാണ് അർജന്റീന ഒരു പ്രധാന ടൂർണമെന്റിൽ കിരീടം നേടുന്നത്. 1993ലെ കോപ്പയിലാണ് ഇതിന് മുമ്പ് അർജന്റീന കിരീടം നേടിയത്. ബ്രസീലിലെ മാറക്കാനയിൽ നടന്ന ഫൈനലിൽ എയ്ഞ്ചൽ ഡി മരിയ ആദ്യ പകുതിയിൽ നേടിയ ​ഗോളിനാണ് അർജന്റീന കോപ്പ കിരീടം സ്വന്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News