കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം ഉണ്ടായേക്കാം; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അവശ്യ ചരക്ക് വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും ട്രക്ക് ഡ്രൈവര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്ക് ഡൗണും കര്‍ഫ്യൂവും പ്രഖ്യാപിച്ചതുമൂലം പല സംസ്ഥാനങ്ങളിലും മരുന്ന് വിതരണ ശൃംഖല താറുമാറായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക്കേജിംഗ് മെറ്റീരിയല്‍, പ്രിന്ററുകള്‍ മുതലായ അനുബന്ധ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതിനാല്‍ ഉത്പാദനം നിര്‍ത്താന്‍ നിര്‍ബന്ധിതരായെന്ന് ഫാര്‍മ യൂണിറ്റ് ഉടമകള്‍ പറയുന്നു.

ഫാക്ടറി തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും, പോലീസ് നടപടിയെ ഭയന്ന് ഇവര്‍ ജോലിക്ക് വരാന്‍ മടിക്കുന്നെന്നും ചണ്ഡിഗഡ് ആസ്ഥാനമായുള്ള വ്യവസായി വിബോര്‍ ജെയിന്‍ പറയുന്നു. രോഗവ്യാപനം തടയാനായി സാമൂഹിക അകലം പാലിക്കാന്‍ ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരെ വില്ലന്മാരായിട്ടാണ് സോഷ്യല്‍ മീഡിയ അവതരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം,മുംബൈ, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍മാര്‍ ഭയപ്പെടുന്നു. റോഡരികിലെ ഭക്ഷണശാലകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഭക്ഷണം കിട്ടില്ലെന്നും അവര്‍ പറയുന്നു. ഇത് ഒരു വലിയ തടസമായി മാറിയിരിക്കുന്നു. രാജ്യം ഉടന്‍ തന്നെ മരുന്നുകളുടെ കുറവ് നേരിടേണ്ടി വരുമെന്നതിനാല്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ സഹായിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു സഞ്ജയ് ധീര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News