26.7 C
Kottayam
Monday, May 6, 2024

ചെറിയ പിള്ളാരുടേത് ഇല്ലെടേയ് എന്ന് പറഞ്ഞു പുച്ഛിച്ചതും ഡോക്ടര്‍ ആകാന്‍ പോകുന്ന ആളായിരുന്നു, ക്ലാസ്സിലെ ഏറ്റവും മുറ്റ് ഐറ്റം ഏതെന്ന് ചോദിച്ച് അവളുടെ നമ്പര്‍ ഒപ്പിച്ചു തരാന്‍ പറഞ്ഞവനും ഡോക്ടര്‍ ആയി; റാഗിങ് അനുഭവം തുറന്ന് പറഞ്ഞ് യുവാവ്

Must read

കൊച്ചി: പഠനകാലത്ത് വലിയ മെന്റല്‍ ട്രോമകളിലേക്ക് തള്ളിവിട്ട സീനിയേഴ്സിന്റെ റാഗിങിനെ കുറിച്ചുള്ള തുറന്ന് പറച്ചിലുകള്‍ അടുത്തിടെ ഒരുപാട് നാം കേട്ടു. വളരെ ഭയത്തോടും അവജ്ഞയോടുമാണ് നാം അതെല്ലാം കേട്ടത്. മെഡിക്കല്‍ കോളേജുകളില്‍ പഠനകാലത്ത് നേരിട്ട റാഗിങിനെ കുറിച്ചാണ് കൂടുതല്‍ പേരുടേയും തുറന്നുപറച്ചില്‍.

അത്തരത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിനായി ചേര്‍ന്ന ആദ്യവര്‍ഷത്തില്‍ നേരിടേണ്ടി വന്ന റാഗിങ് അനുഭവങ്ങളെ കുറിച്ച് ഫാത്തിമ എസ് എന്ന വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ തുറന്നെഴുതിയ കുറിപ്പ് വലിയ ചര്‍ച്ചയായിരിന്നു. റാഗിങിന്റെ പേരില്‍ സീനിയേഴ്‌സ് ആയ ആണ്‍കുട്ടികള്‍ ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ കൊണ്ട് ബാച്ച്‌മേറ്റ്‌സ് ആയ പെണ്‍കുട്ടികളുടെ ഫോണിലേക്ക് അശ്ലീല കോള്‍ വിളിക്കാന്‍ നിര്‍ബന്ധിക്കുമെന്നും ഫാത്തിമ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ കേരളത്തിന് പുറത്ത് എംബിബിഎസ് പഠനത്തിനായി പോവുകയും അവിടെയുള്ള മലയാളികളായ സീനിയേഴ്സ് ക്രൂരമായി റാഗിങിനിരയാക്കിയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ജസീല്‍ എസ്എ എന്ന യുവാവ്.

ജസീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്ലസ് ടു കഴിഞ്ഞു ഭാഷയോ വേഷമോ പരിചയമില്ലാത്ത ഒരു സ്ഥലത്തു എംബിബിഎസ്സിന് അഡ്മിഷന്‍ കിട്ടിയതുകൊണ്ട് അവിടെ കോളേജ് ഹോസ്റ്റലില്‍ ആക്കിയിട്ട്, ആകെ കണ്ട മലയാളിയായ സീനിയര്‍നോട് മോനെ നോക്കിക്കോളണേ എന്ന് പറഞ്ഞു കാറില്‍ കയറി കരഞ്ഞുതുടങ്ങിയ ഉമ്മയില്‍ നിന്നായിരുന്നു തുടക്കം.. അവര്‍ പോയിക്കഴിഞ്ഞതും കയ്യിലെടുത്തു തന്ന കുപ്പിയില്‍ രണ്ടു നില മുകളില്‍ കയറി ചൂടുവെള്ളം നിറച്ചുകൊണ്ടുവരാന്‍ പറഞ്ഞു തുടങ്ങിയ ദിവസങ്ങള്‍.

സീനിയര്‍സിനെ കണ്ടാല്‍ ഉടനെ അടിപ്പിക്കുന്ന ഒരു സല്യൂട്ട് ഉണ്ട്. വൃഷണത്തില്‍ ഇടത്തെ കൈ കൊണ്ട് അമര്‍ത്തിപ്പിടിച്ചു കുതിച്ചുചാടി വലത്തേ കൈ കൊണ്ട് അടിക്കുന്ന മെഡിക്കല്‍ സല്യൂട്ട്. ആദ്യം അറച്ചുനിന്ന എന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ചു ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി നിനക്കെന്താടാ അടിച്ചാലെന്നുള്ള ചോദ്യവും അപ്പോള്‍ കിട്ടിയ കള്ളിന്റെ മണവും ഇപ്പോഴും കണ്‍മുന്നിലുണ്ട്.

മലയാളിപ്പയ്യനെ റാഗ് ചെയ്യാന്‍ കാത്തിരുന്ന മലയാളികളായ കുറച്ചു സീനിയര്‍സ് ആയിരുന്നു പിന്നീടുള്ള മുഖങ്ങളില്‍ എല്ലാം..സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിതുടങ്ങിയ കാലഘട്ടത്തില്‍, ബി എസ് എന്‍ എല്ലി ലൊക്കെ കഷ്ടിച്ച് ഇന്റര്‍നെറ്റ് കിട്ടിതുടങ്ങിയ ആ സമയത്തു അതിലൊരു സീനിയര്‍ക്കു വേണ്ടിയിരുന്നത് പോണ്‍ വീഡിയോസ് ആയിരുന്നു. ഉള്ള നെറ്റ് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്തു കൊടുത്തതൊന്നും ഫ്രഷ് അല്ലെന്നും, ചെറിയ പിള്ളാരുടേത് ഇല്ലെടേയ് എന്ന് പറഞ്ഞു പുച്ഛിച്ചതും ഭാവിയില്‍ ഡോക്ടര്‍ ആകാന്‍ പോകുന്ന ആളായിരുന്നു.

ക്ലാസ്സിലെ ഏറ്റവും മുറ്റ് ഐറ്റം ഏതെന്നായിരുന്നു മറ്റൊരു ചോദ്യം. അറിയില്ല എന്ന മറുപടിക്ക് എന്നേക്കാള്‍ നന്നായി എന്റെ ബാച്ച്‌മേറ്റ്‌സിനെക്കുറിച്ചു പറഞ്ഞു അവളുടെ നമ്പര്‍ ഒപ്പിച്ചു തരാന്‍ പറഞ്ഞവനും ഡോക്ടര്‍ ആയിട്ടുണ്ട്. പാതിരാത്രിക്ക് കടകളെല്ലാം അടച്ചതിനു ശേഷം റൂമില്‍ വന്നു കതകു തള്ളിതുറന്നു നാല് പാക്കറ്റ് സിഗരറ്റ് വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞുവിട്ടവനെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. വഴിയറിയാതെ കട തേടി ഇരുട്ടില്‍ നടന്നത് ഇപ്പോഴും ഓര്‍മയുണ്ട്..
കൂട്ടത്തിലെ ലേശം തടിയുള്ള ഒരുവനെ പിടിച്ചു കമഴ്ത്തികിടത്തി അവന്റെ പാന്റ്‌സ് അഴിച്ചു അവന്റെ നഗ്‌നതയില്‍ എന്നെക്കൊണ്ട് ചെണ്ട കൊട്ടിപ്പിച്ചു കടലിനക്കരെ പോണോരെ പാടിപ്പിച്ചവനെയും ഓര്‍മയുണ്ട്..

എന്റെ ഫോണെടുത്തു അതിലെ പെണ്‍ പേരുകളില്‍ സേവ് ചെയ്തിട്ടുള്ള ഓരോ നമ്പറും എടുത്ത് ഇതാരെന്ന് ചോദിച്ചു ചോദിച്ചു ചിലര്‍ക്കൊക്കെ മിസ്സ്ഡ് കാള്‍ അടിച്ചവന്മാരെയും ഓര്‍മയുണ്ട്. ഒരു രാത്രി മുഴുവന്‍ ആര്‍ച്ചിന് മുകളില്‍ ധ്യാനത്തിനിരിക്കുന്നതു പോലെ നടുവിരല്‍ ഉയര്‍ത്തി ഇരുത്തിച്ചതും അത് ഫോട്ടോ എടുത്തു കളിയാക്കിചിരിച്ചതും നല്ല ഓര്‍മയുണ്ട്..

അമ്പലത്തില്‍ നിന്നു കേട്ട പാട്ടിനു ഡാന്‍സ് കളിക്കാന്‍ കുറച്ചു താമസിച്ചതിന്റെ പേരില്‍ കുറെ പേരുടെ മുന്നില്‍ വെച്ച് ചെകിടത്തു അടി കിട്ടിയതും അതുണ്ടാക്കിയ മെന്റല്‍ ട്രോമയെയും അടിച്ചവനെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ല… വീട്ടില്‍ പോലും വിളിക്കാന്‍ സമ്മതിക്കാതെ ഫോണ്‍ വാങ്ങിവെച്ച കാള രാത്രികളെ മറക്കാന്‍ സമ്മതിക്കില്ല. ഭാഷ അറിയാത്തത് മൂലം വിഷമങ്ങള്‍ ഇറക്കിവെയ്ക്കാന്‍ കൂട്ടിനു ആരും ഇല്ലാതിരുന്ന ദിവസങ്ങള്‍ മറക്കാന്‍ കഴിയില്ല. ഒടുവില്‍ ഒരു പാതിരാത്രിയില്‍ അത്തയെ വിളിച്ചു പൊട്ടിക്കരഞ്ഞതും എനിക്കിവിടെ പറ്റില്ലാന്നു പറഞ്ഞതും അത് കേട്ടു ശബ്ദമിടറിയ അത്തയെയും ഇപ്പോഴും ഓര്‍മയുണ്ട്. പിറ്റേന്ന് രാവിലെ ഓടിപ്പാഞ്ഞെത്തിയ അത്ത ഇല്ലായിരുന്നെങ്കില്‍, അന്ന് തന്നെ എന്നെ വെളിയില്‍ ഒരു വീടെടുത്ത് താമസിപ്പിച്ചില്ലായിരുന്നെങ്കില്‍ എനിക്ക് ഉണ്ടാകുമായിരുന്ന മാനസികാഘാതത്തെ പറ്റി ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്…എന്നിട്ടും കിട്ടുന്ന അവസരത്തിലൊക്കെ റാഗിങ്ങും, പേടിച്ചു ഹോസ്റ്റല്‍ മാറിയവന്‍ എന്ന കളിയാക്കലും തുടര്‍ന്നുകൊണ്ടേയിരുന്നു.

റാഗിങ് അങ്ങനെയാണ്. ചെറിയ കാര്യങ്ങള്‍ പോലും ഒരേ രീതിയിലെ പ്രതികരണം ആയിരിക്കില്ല എല്ലാവരിലും ഉണ്ടാക്കുന്നത്. എനിക്കൊരിക്കലും ചെറിയ തരം റാഗിങ്ങുകള്‍ പോലും സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്നെപ്പോലെ ഒരായിരങ്ങള്‍ കാണും . അന്നെന്നെ റാഗ് ചെയ്തവരുമായിട്ടൊന്നും വലിയ അടുപ്പം ഉണ്ടായിട്ടുമില്ല, അതിനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല…
എന്നെ റാഗ് ചെയ്താലും നാളെ ഞാന്‍ റാഗ് ചെയ്യില്ല എന്ന ചിന്തയ്ക്ക് അതുകൊണ്ട് തന്നെ പ്രാധാന്യം ഉണ്ട്. ഞാന്‍ കടന്നുപോയ ദിവസങ്ങളിലൂടെ മറ്റൊരാള്‍ കടന്നുപോകരുതെന്ന വാശിയ്ക്ക് അതുകൊണ്ട് തന്നെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും..
റാഗിങ്ങുകളെ പറ്റി തുറന്നെഴുത്തുകള്‍ ഇനിയും ഉണ്ടാകട്ടെ..??’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week