എം.ബി രാജേഷ് നിയമസഭ സ്പീക്കര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ആയി എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. കേരളത്തിന്റെ 23ാം സ്പീക്കര്‍ ആയാണ് എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്.

96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി. വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്. ഒരു വോട്ടും അസാധുവായില്ല. മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. മുന്‍ലോക്‌സഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമാണ്.

തൃത്താലയില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ വി ടി ബല്‍റാമിയിരുന്നു പ്രധാന എതിരാളി. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം സഭ ഇന്ന് പിരിയും. 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്.

കഴിഞ്ഞ ദിവസം 136 എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായിരുന്നു. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ കെ.ബാബു, എം.വിന്‍സന്റ് എന്നിവര്‍ക്കും, ആരോഗ്യ പ്രശ്‌നങ്ങളാല്‍ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞയ്ക്ക് എത്താനായില്ല. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്.

28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിന് ബജറ്റവതരണം നടക്കും. ജൂണ്‍ 14 വരെയാണ് സഭാ സമ്മേളനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News