സംസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങള്‍ വന്നേക്കും; ഇന്ന് യോഗം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗതഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ പാടില്ലെന്ന നിര്‍ദേശമുണ്ട്. എന്നാല്‍ ഈ നിര്‍ദേശം പലയിടത്തും പാലിക്കപ്പെടുന്നില്ല. പരിശോധന കൂടുതല്‍ കര്‍ശനമാക്കിയേക്കും. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്നും യോഗം ചര്‍ച്ച ചെയ്യും.

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. അതിനു മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ വിശദീകരിക്കും. ഏതെല്ലാം മേഖലകളില്‍ നിയന്ത്രണം വേണമെന്ന കാര്യത്തിലുള്‍പ്പെടെ പ്രാഥമിക ചര്‍ച്ചകള്‍ മന്ത്രിസഭായോഗത്തില്‍ നടക്കും.

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങളായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. മുഖ്യമന്ത്രി വിദേശത്തുനിന്നു മന്ത്രിസഭാ യോഗം നിയന്ത്രിക്കുന്നത് ആദ്യമാണ്. കോളജുകള്‍ അടക്കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനിക്കും. വ്യാപാരകേന്ദ്രങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യും. സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണം കൊണ്ടവന്നേക്കും.

നാളെ വൈകിട്ടാണ് കൊവിഡ് അവലോകന യോഗംഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കോളജുകള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News