അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർ.ഐ.എൻ.എൽ.) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകീട്ട് നാലരയോടെയായിരുന്നു അപകടം. നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പ്ലാന്റിലെ പ്രവർത്തനങ്ങൾക്കിടയിൽ ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീൽ കൊണ്ടുപോകുകയായിരുന്ന കൂറ്റൻ പാത്രം പെട്ടെന്ന് തകരാറിലാവുകയും, വൻതോതിൽ ഉരുകിയ ലോഹം താഴെ നിന്നിരുന്ന തൊഴിലാളികളുടെ മേലേക്ക് മറിയുകയുമായിരുന്നു. ലോഹം വീണതിനെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. കടുത്ത ചൂടും പുകയും കാരണം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിപ്പോയതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
അപകടം നടന്നയുടൻ എമർജൻസി റസ്‌ക്യൂ ടീമും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണയ്ക്കാനും തൊഴിലാളികളെ രക്ഷപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പരുക്കേറ്റ തൊഴിലാളികളെ ഉടൻ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പ്ലാന്റിൽനിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായി ട്രേഡ് യൂണിയൻ നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും, മരണസംഖ്യ സംബന്ധിച്ച് പ്ലാന്റ് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കടുത്ത ഞെട്ടൽ രേഖപ്പെടുത്തി. സ്റ്റീൽ പ്ലാന്റ് അധികൃതരുമായി സംസാരിച്ച അദ്ദേഹം അപകടത്തിന്റെ വിശദാംശങ്ങൾ തേടി. രക്ഷാപ്രവർത്തനം ഊർജിതമാക്കാനും പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. ഫാക്ടറിയിലെ സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

