തിരുവനന്തപുരം: ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ഗതാഗതവകുപ്പ് സെക്രട്ടറിയാക്കി.
ഏകദേശം അൻപതോളം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റംവരുത്തിയാണ് തിങ്കളാഴ്ച സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഒരുവർഷത്തേക്ക് രണ്ട് താത്കാലിക തസ്തികകളും സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. സ്‌പെഷ്യൽ സെക്രട്ടറി റാങ്കിന് തുല്യമായ ലാൻഡ് റവന്യൂ കമ്മീഷണർ, അഡീഷണൽ സെക്രട്ടറി റാങ്കിന് തുല്യമായ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. പുതുതായി സൃഷ്ടിച്ച തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സ്ഥാനത്തേക്ക് ദിവ്യ എസ്. അയ്യരെ നിയമിച്ചു.
ഹോം ആൻഡ് വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിൻഹയ്ക്ക് കയർ വികസനം, ഹൗസിങ് എന്നീ വകുപ്പുകളുടെ അധിക ചുമതലകൂടി നൽകി.
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കെ.ആർ. ജ്യോതിലാലിന് പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ്, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി എന്നീ ചുമതലകൾകൂടി നൽകി.
മിൻഹാജ് ആലത്തെ കെ.എസ്.ഇ.ബി സി.എം.ഡി സ്ഥാനത്തുനിന്ന് കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും മാറ്റിനിയമിച്ചു.
ഡോ. ഷർമിള മേരി ജോസഫിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയും നൽകി.
റവന്യൂവകുപ്പിൽനിന്ന് എം.ജി. രാജമാണിക്യത്തെ കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു.
സ്‌നേഹിൽ കുമാർ സിങ്ങിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായും അഫ്‌സാന പർവീണിനെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറായും നിയമിച്ചു.
ശ്രീധന്യ സുരേഷിനെ പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിച്ചു.
രാഹുൽ കൃഷ്ണ ശർമ്മയെ ജിഎസ്ടി സ്‌പെഷ്യൽ കമ്മീഷണറായും മുഹമ്മദ് ഷഫീഖിനെ ജിഎസ്ടി അഡീഷണൽ കമ്മീഷണറായും നിയമിച്ചു.
അനു എസ്. നായരെ എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടറായി നിയമിച്ചു.

