കൊച്ചി: മൂവാറ്റുപുഴയാറിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയെന്ന് സംശയം. പുഴയിൽനിന്ന് ഇവരുടെ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. കുടുംബത്തിലെ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പിറവം മുളക്കുളം പാലത്തിന് സമീപം അമ്മയുടെയും ആൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹങ്ങൾ മൂവാറ്റുപുഴ പായിപ്ര സ്വദേശിനിയായ ബിജിമോളുടെയും നാലു വയസ്സുകാരൻ മകന്റെയുമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ബിജിയുടെ ഭർത്താവ് നാരായണന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ബന്ധുക്കളെത്തി മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജിയുടെയും നാരായണന്റെയും എട്ടുവയസ്സുകാരിയായ മകൾക്കായി തിരച്ചിൽ തുടരുകയാണ്.
കാഴ്ചപരിമിതിയുള്ള ആളാണ് ബിജിമോൾ. കുടുംബം അടുത്തകാലത്തായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നാണ് വിവരം. പിറവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


