ബാണാസുര വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചത് വേല്‍മുരുകന്‍ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

വയനാട്: പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചത് വേല്‍മുരുകന്‍ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന. മധുര തേനി സ്വദേശി വേല്‍മുരുഗന്‍ (32) എന്നയാളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു തമിഴ്‌നാട് ക്യൂബ്രാഞ്ച് സ്ഥിരീകരണം. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ട് പോയി. പോസ്റ്റുമോര്‍ട്ടം നാളെ നടക്കും. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും വിവരം വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തതയില്ല. പൊലീസില്‍ ആര്‍ക്കും പരിക്കില്ല. ബാലിസ്റ്റിക്ക് വിദഗ്ധ സംഘം പരിശോധന നടത്തും. നാളെയും തെരച്ചില്‍ നടത്തുമെന്ന് വയനാട് എസ്പി ജി പൂങ്കുഴലി പറഞ്ഞു.

മീന്‍ മുട്ടി വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള വാളാരം കുന്നിലാണ് സംഭവം നടന്നത്. മാനന്തവാടി എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ആദ്യം മാവോയിസ്റ്റു സംഘം വെടിവച്ചു എന്നാണ് എഫ്‌ഐആര്‍. യൂണിഫോം ധരിച്ച മാവോയിസ്റ്റ് സംഘത്തില്‍ അഞ്ചിലധികം പേരുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

രാവിലെ 9 മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുവെന്നും പൊലീസ് പറയുന്നു. പരസ്പരം വെടിവെച്ചതിന് ശേഷം പിന്നീട് സ്ഥിതി ശാന്തമായപ്പോള്‍ നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് നിലത്തു മരിച്ച് കിടക്കുന്ന നിലയിലൊരാളെ കണ്ടതെന്നാണ് എഫ്‌ഐആറിലെ വിശദീകരണം. ഒരു റൈഫിളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News