KeralaNews

മാനസയ്ക്ക് നാടിൻ്റെ അന്ത്യാഞ്ജലി

കണ്ണൂർ:കോതമംഗലത്ത് വെടിയേറ്റു കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി മാനസയ്ക്ക് പിറന്ന നാടിൻ്റെ യാത്രാമൊഴി
ഞായറാഴ്ച്ച രാവിലെ ഏഴരയോടെ കണ്ണൂർ എ.കെ.ജി ആശുപത്രി മോർച്ചറിയിൽ നിന്നും വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും അന്തിമോപാചാരമർപ്പിച്ചു.

ദുരന്തത്തിൻ്റെ ആഘാതം താങ്ങാനാവാതെ നിലവിളികളോടെയാണ് മാതാപിതാക്കളും ബന്ധുക്കളും മാനസയുടെ ചേതനയറ്റ ശരീരം ഒരു നോക്കു കണ്ടത്. പിതാവ് മാധവൻ, അമ്മ സബീന സഹോദരൻ അശ്വന്ത് എന്നിവരുടെ ദു:ഖം കൂടി നിൽക്കുന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

അഴിക്കോട് എം.എൽ.എ കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി തുടങ്ങിയവർ അന്തിമോപചരമർപ്പിച്ചു.തുടർന്ന് ഒൻപതരയോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. ഇന്നലെ രാത്രിയാണ് കളമശേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കണ്ണുരിലെത്തിച്ചത്.

തുടർന്ന് എ.കെ.ജി സഹകരണാശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. മാനസയെ വെടിവെച്ചുകൊന്ന രഖിലിൻ്റെ മൃതദേഹം ഞായറാഴ്ച്ച രാവിലെ പാലയാട് മേലുർ കടവിലെ രാഹുൽ നിവാസിൽ പൊതുദർശനത്തിന് വെച്ചു.തുടർന്ന് പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പൊതുശ്മശനത്തിൽ സംസ്കരിച്ചു

അതിനിടെ മാനസയുടെ മൃതദേഹവുമായി
കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ചു പോവുകയായിരുന്ന ആംബുലൻസ്
മാഹിപ്പാലത്തിന് സമീപം പരിമടത്ത് അപകടത്തിൽ പെട്ടു.തലശേരി ഭാഗത്തേക്കു വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിച്ച് ഡ്രൈവർക്കും സഹായിക്കും സാരമായി പരിക്കേറ്റു.ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ 2.50 നായിരുന്നു അപകടം.

മാനസ വെടിയേറ്റ് മരിച്ച സംഭവത്തിൽ സഹപാഠികളായ കൂടുതൽ കുട്ടികളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും ഇതോടൊപ്പം തുടരുകയാണ്. കൊലപാതകത്തിനു മുൻപ് രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രഖിൽ നടത്തിയ ബീഹാർ യാത്രയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

രഖിലിന്റെ അടുത്ത സുഹൃത്ത് ആദിത്യനിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തോക്കിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ എടുത്ത തോക്ക് ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിൻ്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര.

കൊല നടത്താൻ രഖിൽ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button