പതിനാറുകാരിയായ കാമുകിയെ കാണാന്‍ ഗൂഗിള്‍ മാപ്പ് നോക്കി അര്‍ധരാത്രി വീട്ടില്‍ നിന്നിറങ്ങിയ 19കാരന് കിട്ടിയത് എട്ടിന്റെ പണി!

കണ്ണൂര്‍: ഫോണിലൂടെ മാത്രം പരിചയമുള്ള 16കാരിയെ കാണാന്‍ അര്‍ധരാത്രി ബൈക്കില്‍ യാത്ര തിരിച്ച 19കാരന്‍ കാമുകനെ പോലീസ് പൊക്കി. നീലേശ്വരത്ത് നിന്ന് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാന്‍ എത്തിയ യുവാവിനാണ് വഴിതെറ്റി പോലീസിന്റെ പിടിയില്‍ അകപ്പെട്ടത്. ഏറെക്കാലമായി ഫോണിലൂടെ തുടങ്ങിയ ബന്ധമാണ് ഇരുവരും തമ്മില്‍. നേരില്‍ ഇതുവരെ കണ്ടിട്ടില്ല. ഒടുവില്‍ ബൈക്കില്‍ അര്‍ദ്ധരാത്രി പൊടിമീശക്കാരന്‍ കാമുകന്‍ കാമുകിയുടെ വീട്ടിലേക്ക് ബൈക്കില്‍ പോകാന്‍ തീരുമാനിക്കുകയായിരിന്നു. വീടു കണ്ടുപിടിക്കാന്‍ കാമുകന് പെണ്‍കുട്ടി വാട്‌സാപ്പില്‍ കറണ്ട് ലൊക്കേഷന്‍ അയച്ചുകൊടുത്തു. അങ്ങനെ നീലേശ്വരത്തു നിന്ന് പയ്യന്നൂര്‍ ഒളവറയിലെ കാമുകിയുടെ വീട്ടിലേക്കു തിരിച്ചു.

ഏകദേശം പന്ത്രണ്ടരയോടെ യുവാവ് പയ്യന്നൂര്‍ വഴി ഒളവറയിലെത്തി. എന്നാല്‍ പിന്നീടുള്ള വഴിയാണ് പ്രശ്‌നം. പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി തിരിച്ചറിയാനാകാതെ കുഴങ്ങിനില്‍ക്കുകയായിരുന്ന കാമുകന്‍ നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്നു പോലീസ് സംഘത്തിന്റെ മുന്നില്‍ അകപ്പെടുകയായിരിന്നു. പാതിരാത്രിയില്‍ പോലീസിനെ കണ്ടതോടെ പയ്യന്‍ പരുങ്ങി. ഇതോടെ പോലീസ് അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു.

നീലേശ്വരത്തുകാരന് രാത്രി പന്ത്രണ്ടരയ്ക്ക് എന്താണ് ഇവിടെ കാര്യം എന്ന ചോദ്യം ‘കാമുകനെ’ വെട്ടിലാക്കി. ബന്ധുവിന്റെ വീട്ടില്‍ വന്നതാണെന്ന് പറഞ്ഞെങ്കിലും തിരിച്ചുമറിച്ചുമുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ 19കാരന്‍ എല്ലാ സത്യവും വെളിപ്പെടുത്തി. ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും കാമുകി ആവശ്യപ്പെട്ടതുപ്രകാരമാണ് നേരില്‍ കാണാനെത്തിയതെന്നും യുവാവ് പറഞ്ഞു.

കാമുകിയെ തേടിയെത്തിയ യുവാവിനെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അധികം വൈകിയില്ല, ഏകദേശം 1.45 ആയപ്പോള്‍ യുവാവിന്റെ ഫോണിലേക്ക് കോള്‍ വന്നു. ഫോണെടുത്തത് പോലീസ്, അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടി, പ്രണയപരവശയായി, താന്‍ ഉറങ്ങാതെ കാത്തിരിക്കുകയാണെന്നും, എവിടെയെത്തിയെന്നും ചോദിച്ചു. പോലീസ് തല്‍ക്കാലം മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടാക്കി. പിന്നെയും നിരന്തരം കോളുകളും മെസേജുകളും വന്നുകൊണ്ടിരുന്നു.

പിന്നീട് യുവാവിനെ ഏറെനേരം ഉപദേശിച്ച പോലീസ് നേരം പുലര്‍ന്നതോടെ വീട്ടിലേക്ക് മടക്കിയയച്ചു. ഇതിനിടെ യുവാവിന്റെ വീട്ടില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ ഫോണ്‍ പൊലീസ് വാങ്ങിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News