ലണ്ടൻ: മമ്മൂട്ടിയും രമേഷ് പിഷാരടിയും വീണ്ടും ഒരു വേദിയിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇത്തവണ ഒരു പ്രത്യേകതയുണ്ട്, വെറുമൊരു നടനായല്ല, പാലക്കാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച ‘എംഎൽഎ’ എന്ന പുതിയ പദവിയിലാണ് പിഷാരടി മമ്മൂട്ടിക്കൊപ്പം വേദി പങ്കിട്ടത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ലണ്ടനിലെ ആനന്ദ് ടിവി അവാർഡ് വേദിയിലെ രസകരമായ സംഭാഷണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
പിഷാരടി വേദിയിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മമ്മൂട്ടി അഭിനയിച്ച ‘വൺ’ എന്ന രാഷ്ട്രീയ ചിത്രത്തിലെ ഒരു പ്രധാന ഡയലോഗ് താൻ പ്രസംഗങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്ന് പിഷാരടി വെളിപ്പെടുത്തി. "ജനങ്ങളെ ഭരിക്കാൻ വേണ്ടിയാകരുത്, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാകണം ഓരോ ജനപ്രതിനിധിയും മുന്നോട്ട് പോകേണ്ടത്" എന്നായിരുന്നു ആ ഡയലോഗ്. എന്നാൽ, സിനിമയുടെ യഥാർത്ഥ തിരക്കഥയിൽ അങ്ങനെ ഒരു ഡയലോഗ് ഇല്ലായിരുന്നുവെന്നും, മമ്മൂട്ടി സ്വന്തം കയ്യിൽ നിന്നിട്ട് പറഞ്ഞതാണെന്നും പിഷാരടി വേദിയിൽ വെച്ചാണ് വ്യക്തമാക്കിയത്.
ഇതിനു മറുപടിയായി, താൻ പറഞ്ഞ ആ ഡയലോഗ് മമ്മൂട്ടി വേദിയിൽ വെച്ച് പറയുകയും ചെയ്തു: "ജനങ്ങളെ ഭരിക്കാൻ വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവൺമെന്റ്." താൻ ഒരു എംഎൽഎ അല്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ, "പക്ഷേ മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുള്ള ആളാണ് മമ്മൂക്ക" എന്നായിരുന്നു പിഷാരടിയുടെ കൗണ്ടർ.
ഇതിന് മമ്മൂട്ടി നൽകിയ മറുപടി വേദിയിൽ ചിരി പടർത്തി. "അഭിനയിക്കാൻ ആർക്കും പറ്റും, പക്ഷേ എംഎൽഎ ആയി ജീവിക്കാൻ ഭയങ്കര പാടാണ്." തിരക്കഥയ്ക്ക് പുറമെ മമ്മൂട്ടി സ്വന്തം ശൈലിയിൽ ചേർത്ത ഡയലോഗ് ഒരു യഥാർത്ഥ ജനപ്രതിനിധിക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രചോദനമായി എന്ന അറിവ് സിനിമാ-രാഷ്ട്രീയ മേഖലകളിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

