അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത ഹർത്താലായിരുന്നു ചൊവ്വാഴ്ച. നിതിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ നടന്ന ഹർത്താലിനിടെ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. ഇപ്പോഴിതാ ഹർത്താലിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാർവതി.
സാധാരണ ഹർത്താൽ പ്രഖ്യാപിച്ചാൽ ഉണ്ടാകുന്ന മുൻകരുതലുകൾ ഉണ്ടാകാത്തത് എന്തുകൊണ്ടായിരിക്കും എന്ന് ചോദിച്ച മാലാ പാർവതി, സമരത്തിനോടും അയിത്തം കൽപ്പിച്ചുകൊണ്ട് പല ജാതി കോമരങ്ങളുടേയും പ്രതികരണങ്ങൾ കണ്ടുവെന്നും പറഞ്ഞു. നിതിൻ രാജിന്റെ മരണം ചിലരുടെ മാത്രം ദുഃഖമാണെന്ന് തെളിയിക്കുന്ന പ്രതികരണങ്ങളായിരുന്നു ഇത്. വംശീയതയുടെ വിഷയം ചർച്ച ചെയ്യുമ്പോൾ കേരളം മുന്നോട്ട് പോകുന്നുവെന്ന് തോന്നുന്നില്ലെന്നും മാലാ പാർവതി അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാലാ പാർവതിയുടെ പ്രതികരണം.
നിതിന്റെ മരണം ഗൗരവതരമായ പ്രശ്‌നമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പലയിടത്തും ഇന്നും വംശീയാധിക്ഷേപം നടക്കുന്നു എന്നത് ഉറക്കെ പറയേണ്ട കാര്യമാണ്. സമരം ഒരു പ്രതിഷേധ മുറയാണ്. അത് കേരളത്തിൽ നടന്ന ആദ്യ സംഭവം എന്ന നിലയ്ക്കുള്ള വിചാരണകളോട് യോജിപ്പില്ലെന്നും മാലാ പാർവതി വ്യക്തമാക്കി.
മാലാ പാർവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഹർത്താൽ ഒരു സമരമാർഗ്ഗമായി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. 'ദളിത് പാർട്ടകളല്ലേ.. അവര് എന്ത് ചെയ്യാനാ' എന്ന നിലയിൽ, ചിലരെങ്കിലും ഇന്നത്തെ ഹർത്താലിനെ കണ്ടു.
സാധാരണ ഹർത്താൽ പ്രഖ്യാപനം വന്നാൽ, മുൻ കരുതലുകൾ എടുക്കാറുണ്ട്. എന്താ ചെയ്യേണ്ടത് എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. അങ്ങനെ ഒന്നും ഇവിടെ ഉണ്ടാകാത്തത് എന്ത് കൊണ്ടായിരിക്കും?
നിധിൻ രാജിന്റെ മരണം ചിലരുടെ മാത്രം ദു:ഖമാണ് എന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടത്. സമരത്തിനും അയിത്തം കൽപിച്ച്, പല ജാതി കോമരങ്ങളുടെയും പ്രതികരണം കണ്ടു.
സമരം ഒരു പ്രതിഷേധ മുറയാണ്. അത് കേരളത്തിൽ നടന്ന ആദ്യ സംഭവം എന്ന നിലയ്ക്കുള്ള വിചാരണകളോട് യോജിപ്പില്ല. നിധിന്റെ മരണം ഒരു ഗൗരവമായ പ്രശ്‌നമാണ്. ഇൻസ്റ്റിറ്റിയൂഷനുകളിലും, മറ്റ് പല ഇടങ്ങളിൽ, ഇക്കാലത്തും വംശീയ അധിക്ഷേപം നടക്കുന്നുണ്ട് എന്നതും ഉറക്കെ പറയേണ്ട കാര്യമാണ്!
നിധിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ആർക്കും ഒരു പ്രശ്‌നമല്ലാത്തത് പോലെ! വംശീയതയുടെ വിഷയം ചർച്ച ചെയ്യുമ്പോൾ, കേരളം മുന്നോട്ടാണ് പോകുന്നത് എന്ന് തോന്നുന്നില്ല. ഈ ഹർത്താൽ അവശ്യമായിരുന്നു എന്ന് തോന്നാൻ കാരണവുമതാണ്.

