അടിമാലി: മാങ്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡ് അംഗം ധന്യ ഗണേശനെ (36) കാണാതായതും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതും സംബന്ധിച്ച സംഭവത്തില്‍ അന്വേഷണം മുറുകുന്നു. ഏപ്രില്‍ 22 മുതല്‍ കാണാതായ ധന്യയെ തിങ്കളാഴ്ചയാണ് അമ്പതാം മൈലിലെ ഒരു വിജനമായ വീടിന്റെ ശുചിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. ധന്യ നിലവില്‍ ആശുപത്രി വിട്ടെങ്കിലും മൊഴികളിലെ വൈരുദ്ധ്യവും സംഭവത്തിലെ അസ്വാഭാവികതയും പോലീസിനെ കുഴപ്പിക്കുന്നു.
ധന്യയെ കണ്ടെത്തുമ്പോള്‍ അവരുടെ നാക്കിനടിയില്‍ ടിഷ്യൂ പേപ്പര്‍ ചുരുട്ടിക്കൂട്ടി വെച്ച നിലയിലായിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട ധന്യ ആദ്യം പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ദാഹിച്ചപ്പോള്‍ വെള്ളം നനച്ച് ടിഷ്യൂ പേപ്പര്‍ നാവിനടിയില്‍ വെച്ചതാണെന്നാണ് ധന്യ പോലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ ഒരു ജനപ്രതിനിധി എന്തിന് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.
സംഭവത്തിലെ ഏറ്റവും വലിയ ദുരൂഹത ധന്യയെ കണ്ടെത്തിയ സ്ഥലമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊലപാതകം നടന്ന ലക്ഷ്മണന്‍ എന്നയാളുടെ ഈ ഒഴിഞ്ഞ വീട്ടില്‍ ഞായറാഴ്ച പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പരിശോധന നടത്തിയിരുന്നു. അന്ന് അവിടെ ആരെയും കണ്ടിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം (തിങ്കളാഴ്ച) ഇതേ വീട്ടിലെ ശുചിമുറിയില്‍ ധന്യയെ കണ്ടെത്തിയത് എങ്ങനെ എന്നതില്‍ നാട്ടുകാര്‍ക്കും പോലീസിനും സംശയമുണ്ട്. ആരെങ്കിലും ധന്യയെ പിന്നീട് അവിടെ എത്തിച്ചതാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കുടുംബക്കാരുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് വീടുവിട്ടിറങ്ങിയതെന്നാണ് ധന്യ മൂന്നാര്‍ പോലീസിന് നല്‍കിയ മൊഴി. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ സ്വന്തം സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞു. പകല്‍ സമയങ്ങളില്‍ സമീപത്തുള്ള വനത്തിലേക്ക് പോകും, രാത്രിയില്‍ ഷെഡുകളില്‍ വന്നു കിടക്കും. രണ്ട് ദിവസം വനത്തിനുള്ളില്‍ മാത്രം താമസിച്ചു. തിങ്കളാഴ്ച രാവിലെ അമ്പതാം മൈലിലെ വീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ധന്യയുടെ സഹോദരിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ബന്ധുക്കള്‍ പോലീസിനെ തടയാന്‍ ശ്രമിച്ചത് കേസില്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. ധന്യയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. കുടുംബ വഴക്കാണോ അതോ മറ്റാരെങ്കിലും ധന്യയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു.
അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധന്യയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം ദേവികുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുന്‍പില്‍ ഹാജരാക്കി. നിലവില്‍ ദേവികുളത്തെ റെസ്‌ക്യു ഹോമിലേക്ക് ഇവരെ മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് പോകാന്‍ സന്നദ്ധയല്ലെന്നും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തയ്യാറാണെന്നുമാണ് ധന്യ അറിയിച്ചിട്ടുള്ളത്. ഇന്നുതന്നെ മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ധന്യയ്ക്ക് വിദഗ്ധ കൗണ്‍സിലിങ് നല്‍കാനാണ് അധികൃതരുടെ തീരുമാനം.
ഒമ്പത് ദിവസം നീണ്ടുനിന്ന തിരോധാനത്തിനൊടുവില്‍ ധന്യയെ കണ്ടെത്തിയെങ്കിലും, ഒരു ജനപ്രതിനിധിക്ക് വനത്തിനുള്ളില്‍ കഴിയേണ്ടി വന്ന സാഹചര്യവും ആള്‍താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ രീതിയും ഇടുക്കിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

