മലപ്പുറത്ത് നിന്ന് പതിനഞ്ചുകാരനെ കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു

മലപ്പുറം: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുള്ള തെരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉറപ്പിക്കുകയാണ് പൊലീസ്.

തുടര്‍ച്ചയായ ഏഴ് ദിവസം സൗഹാന് വേണ്ടിയുള്ള തെരച്ചില്‍ വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്ന വനപ്രദേശത്തും നടത്തിയ ശേഷമാണ് നാട്ടുകാര്‍ തെരച്ചില്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ഊര്‍ക്കടവിലെത്തിയത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വനത്തില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തില്‍ ദുരൂഹത ഉറപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News