ബലം പ്രയോഗിച്ച് കൈ ഞരമ്പ് മുറിച്ചു, കാമുകൻ കൊക്കയിലേക്ക് ചാടിയെന്ന് അധ്യാപിക, മറയൂർ ആത്മഹത്യയിൽ വൻ ട്വിസ്റ്റ്

ഇടുക്കി:മറയൂരില്‍ ആത്മഹത്യ ചെയ്ത യുവാവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി.തനിക്ക് ആത്മഹത്യ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ നാദിര്‍ഷ ബലം പ്രയോഗിച്ച്‌ രണ്ട് കൈയിലെയും ഞരമ്പു മുറിക്കുകയായിരുന്നു എന്നും യുവതി പൊലീസിന് മൊഴി നല്‍കി. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ഗുരുതരാവസ്ഥയിലാണ്.

ഇന്നലെ ഉച്ചയോടെയായിരുന്നു മറയൂര്‍ കാന്തല്ലൂര്‍ കാന്തല്ലൂര്‍ ഭ്രമരം വ്യൂപോയിന്റില്‍ നിന്ന് രണ്ടുകെെയ്യിലേയും കെെഞരമ്ബ് മുറിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ വിനോദ സഞ്ചാരികളാണ് അവശനിലയില്‍ പാറപ്പുറത്തു കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. യുവതി പറഞ്ഞതനുസരിച്ച്‌ നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് 150 അടി താഴ്ചയിലുള്ള മുള്‍ക്കാട്ടില്‍ നിന്ന് പെരുമ്പാവൂർ സ്വദേശി നാദിര്‍ഷാ അലി (30)യുടെ മൃതദേഹം കണ്ടെത്തിയത്.

നാദിര്‍ഷയും മറയൂരിലെ അധ്യാപികയായ യുവതിയും രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്ക് മറ്റൊരുവിവാഹം ഉറപ്പിച്ചെന്നും, യുവതിയുമായുള്ള ബന്ധം വീട്ടിലറിയിക്കാനാവാതെ വന്നതിനാല്‍ ഒന്നിച്ചു മരിക്കാന്‍ തീരുമാനിച്ചെന്നും വിശദീകരിക്കുന്ന ഒരു വീഡിയോയും ആത്മഹത്യാശ്രമത്തിന് മുന്‍പ് യുവാവ് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു.

എന്നാല്‍ രാവിലെ പെരുമ്പാവൂരിൽ നിന്നു മറയൂരിലെത്തിയ നാദിര്‍ഷാ പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. കാന്തല്ലൂരിലെത്തിയതോടെ ആത്മഹത്യചെയ്യണമെന്ന് പറഞ്ഞു നിര്‍ബന്ധിച്ചു. ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് മൊബൈലില്‍ വിഡിയോ ചിത്രീകരിച്ച ശേഷം ആഭരണങ്ങളും മൊബൈലും വാഹനത്തിനുള്ളില്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചു.

എന്നാല്‍ ഭയം തോന്നിയ യുവതി ഫോണ്‍ കെെയ്യില്‍ സൂക്ഷിച്ചു. നാദിര്‍ഷായുടെ സഹോദരിക്കും സുഹൃത്തുക്കള്‍ക്കും ഇതിനിടെ തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച്‌ സന്ദേശമയച്ചു. സഹോദരി തിരികെ വിളിച്ചപ്പോള്‍ യുവാവ് ഫോണ്‍ തല്ലിപ്പൊട്ടിച്ചു. പിന്നീട് ബലമായി കയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ ബോധരഹിതയായ യുവതി പിന്നീട് ഉണര്‍ന്നപ്പോള്‍ നാദിര്‍ഷ കെെഞരമ്പ് മുറിച്ച്‌ സമീപത്ത് ഇരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് യുവതി നിലവിളിച്ച്‌ ഓടിയതോടെ നാദിര്‍ഷ കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News