27.8 C
Kottayam
Wednesday, May 29, 2024

ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും,മോദിയ്ക്ക് താക്കീത് നല്‍കിയ എം.സ്വരാജ് എം.എല്‍.എയുടെ പ്രസംഗം വൈറല്‍

Must read

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത് രാജ്യമൊട്ടാകെ ശ്രദ്ധിയ്ക്കപ്പെടുന്ന പ്രതിഷേധമായി മാറി.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുതിര്‍ന്ന സാമാജികരുമടക്കം നിരവധി പ്രമുഖര്‍ പ്രസംഗിച്ചെങ്കിലും തൃപ്പുണിത്തുറ എം.എല്‍.എ എം.സ്വരാജ് നടത്തിയ തീപ്പൊരി പ്രസംഗമാണ് ശ്രദ്ധേയമായത്.യൂ ടൂബില്‍ പ്രസംഗം കണ്ടിരിയ്ക്കുന്നത് ആയിരങ്ങളാണ്. ആര്‍.എസ്.സിനും മോദി സര്‍ക്കാരിനുമെതിരെ നിശിതമായ വിമര്‍ശനമാണ് പ്രസംഗത്തില്‍ സ്വരാജ് ഉന്നയിയ്ക്കുന്നത്.

പ്രസംഗത്തില്‍ നിന്ന്…

പച്ചക്കള്ളത്തിന്റെ പ്രതലത്തിലല്ലാതെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് നിവര്‍ന്നുനില്‍ക്കാന്‍ കഴിയില്ലെന്നാണ് വര്‍ത്തമാന കാല ഇന്ത്യ തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യം.

‘പതിറ്റാണ്ടുകളായി ഇന്ത്യന്‍ മണ്ണില്‍ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യന്‍ പൗരന്മാര്‍ അല്ലാതായിമാറി. കാര്‍ഗിലില്‍ അതിര്‍ത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡല്‍ വാങ്ങിയ മുഹമ്മദ് സനാവുള്ള ഖാന്‍ എങ്ങിനെ ഇന്ത്യന്‍ പൗരനല്ലാതായി മാറി.

ഇന്ത്യന്‍ സൈന്യത്തില്‍ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മല്‍ ഹക്ക് എങ്ങനെ ഇന്ത്യന്‍ പൗരനല്ലാതായി.ബോധപൂര്‍വം ഈ രാജ്യത്തെ ഗണ്യമായ വിഭാഗത്തെ ആട്ടിയോടിക്കാനും തടങ്കല്‍ പാളയത്തിലേക്ക് ആനയിക്കാനും കൊണ്ടുവന്ന നിയമമാണിത്.

ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കുകയാണ്. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ ജീവിക്കുന്നവരോട് പൗരത്വം ചോദിക്കുകയാണ്. എല്ലാ മതവിഭാഗത്തിലും പെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികള്‍ ഇവിടെയുണ്ട്?

മുസ്ലീം സമുദായത്തെയാകെ തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ഉതകുന്ന ഈ നിയമം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ മലബാറിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ

1852 ല്‍ ബ്രിട്ടന്‍ നാടുകടത്തിയ സയ്യദ് ഫസല്‍ പൂക്കോയ തങ്ങളെയും മമ്പുറത്തെ കുറിച്ചും വാഴക്കാടിനടുത്തെ കൊന്നാരയെന്നൊരു ഗ്രാമത്തെ കുറിച്ചുമെല്ലാം നിങ്ങള്‍ക്കറിയാമോ ആ കൊന്നാര മഖാം ഇന്നും ചരിത്രസ്മാരകമായി നിലനില്‍ക്കുന്നുണ്ട്. ഈ മുസ്ലീം ദേവാലയത്തെ മുമ്പ് ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് തകര്‍ത്തത് ഓര്‍ക്കണം.

അന്നത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു കേന്ദ്രം തന്നെ ഇതായിരുന്നു. ഇന്നും അത്വഴി കടന്നുപോകുമ്പോള്‍ കൊന്നാര മഖാമിന്റെ വാതായനങ്ങളില്‍ പതിഞ്ഞിട്ടുള്ള നീക്കം ചെയ്യാത്ത വെടിയുണ്ടകള്‍ നിങ്ങള്‍ക്കും കാണാം.

ഈ സ്ഥലത്തുനിന്നും ബ്രിട്ടന്‍ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് കൊണ്ടുപോയ സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരില്‍ വെച്ചാണ് തൂക്കിലേറ്റിയിരുന്നത്.

നിങ്ങള്‍ക്ക് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന പേരറിയുമോ
ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിച്ച ആ വീരയോദ്ധാവിന്റെ ചരിത്രം പഠിക്കാനും ബിജെപി എംഎല്‍എ ശ്രമിയ്ക്കണം.

ബ്രിട്ടീഷുകാരുടെ വമ്പന്‍ ഓഫറിന് പോലും തലകുനിയ്ക്കാത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
‘ഈ മണ്ണില്‍ ഞാന്‍ മരിച്ചുവീഴും. ഈ മണ്ണില്‍ ഞാന്‍ ലയിച്ചുചേരും’. എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

പിന്നീട് കുഞ്ഞഹമ്മദ് ഹാജിയുടെ ആഗ്രഹ പ്രകാരം മുന്നില്‍ നിന്ന് വെടിവെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയിരുന്നത്.അന്ന് കണ്ണ് കെട്ടി പിന്നില്‍ നിന്ന് വെടിവെച്ചാണ് ആളുകളെ ബ്രിട്ടീഷുകാര്‍ കൊന്നു കൊണ്ടിരുന്നത്. അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞത്, ‘നിങ്ങള്‍ എന്റെ കണ്ണ് കെട്ടരുത്. നിങ്ങള്‍ എന്നെ മുന്നില്‍ നിന്ന് വെടിവെക്കണം’എന്നതായിരുന്നു. അങ്ങനെ പറഞ്ഞ ധീരന്മാരുടെ നാടാണ് ഈ നാട്.

ഇന്ത്യയില്‍ ആകെ ഒരിടത്തുമാത്രമേ ബ്രിട്ടീഷ് പട്ടാളത്തോട് സിവിലിയന്‍മാര്‍ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളൂ. അത് ഇന്നത്തെ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലെ മണ്ണിലാണ.് ഇന്നും അവിടെ യുദ്ധസ്മാരകം ഉണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോല്‍പ്പിച്ചവരാണ് ഈ ഏറനാട്ടിലെ മാപ്പിളമാര്‍. ആ പ്രൗഢഗംഭീരമായ ഭൂതകാലം നിലനില്‍ക്കുമ്പോഴാണ് നിങ്ങള്‍ ഒരു ജനതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നത്.

1935ല്‍ ഹിറ്റ്‌ലര്‍ ജൂതന്‍മാര്‍ക്കെതിരെ തടങ്കല്‍പാളയം ഉണ്ടാക്കി ദശലക്ഷക്കണക്കിന് ജൂതന്‍മാരെയാണ് കൊന്ന് തള്ളിയത്. ഇതിന്റെ പത്താംകൊല്ലം ഹിറ്റ്‌ലര്‍ക്ക് തന്നെ ആത്മഹത്യ ചെയ്യേണ്ടിയും വന്നു. അതാണ് ചരിത്രം. ലക്ഷക്കണക്കിന് മനുഷ്യന്‍മാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധമായ ഓഷ്വിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പിന്നീട് മ്യൂസിയമായി മാറി. അതിന്റെ കവാടത്തില്‍ ‘ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കു’മെന്ന് എഴുതി വെച്ചിട്ടുണ്ട്. ഈ കാലഘട്ടം നരേന്ദ്രമോഡിയോട് പറയാനുള്ളതും അതാണ്. ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.

അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല മനുഷ്യത്വം നോക്കിയാണ്. ഈ നിയമം ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ നാണംകെടുത്തും. ഇന്ത്യയെ ഒറ്റപ്പെടുത്തും. മുസ്ലീങ്ങളെ തുടച്ചുനീക്കുന്നതിലേക്കാണ് ഈ നിയമം ഇപ്പോള്‍ വെളിപ്പെട്ടിട്ടുള്ളതെങ്കിലും ഇതൊരു മുസ്ലീം പ്രശ്‌നമല്ല. ഇതൊരു തുടക്കമാണ്. നാളെ ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും വിയോജിപ്പുള്ളവര്‍ക്കുമെല്ലാം എതിരായി വരുന്ന ഭരണകൂട നീക്കത്തിന്റെ തുടക്കമാണിത്.

ഇത് മുസ്ലീം പ്രശ്‌നം മാത്രമല്ല, ഇന്ത്യയുടെ പ്രശ്‌നമാണ്. മതനിരപേക്ഷതയുടെ പ്രശ്‌നമാണെന്നും.ആ അര്‍ത്ഥത്തില്‍ ഇതിനെ കാണാന്‍ നമ്മള്‍ തയ്യാറാകണം. ഹിന്ദുവായ മൗദൂദിയാണ് ഗോള്‍വാള്‍ക്കര്‍ എന്നും ഓര്‍ത്തുകൊള്ളണം. മുസ്ലീം ആയ ഗോള്‍വാള്‍ക്കര്‍ ആണ് മൗദൂദി എന്നതും
ഓര്‍ക്കണം. ഇത് രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ്. എല്ലാ മതനിരപേക്ഷ മനുഷ്യരും ഒരുമിച്ച് കൈകോര്‍ത്ത് പിടിച്ച് മനുഷ്യത്വത്തിന്റെ ആശയം ഉയര്‍ത്തി ഈ പ്രതിലോമകരമായ നിയമത്തെ പ്രതിരോധിക്കേണ്ടതുണ്ട്.

നാം സമരം ചെയ്യുന്നത് ഈ രാജ്യത്തെ കൊല്ലുന്ന ശക്തികള്‍ക്കെതിരെയാണ്. രാജ്യവിരുദ്ധരായ കേന്ദ്രസര്‍ക്കാരിനെതിരെയാണ്. ആ സമരത്തിന്റെ പതാക ദേശീയ പതാകയാണ്. നമുക്ക് ഒരുമിച്ച് നില്‍ക്കാനാവണം. ഇന്ത്യയെ രക്ഷിക്കാനാകണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week